
കോഴിക്കോട്: നടൻ ദീലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ താൻ ആവശ്യപ്പെട്ടതായി നടി ഊർമ്മിളാ ഉണ്ണി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഊർമ്മിള ഉണ്ണിയുടെ ഈ തുറന്നു പറച്ചിൽ. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയുടെ മീറ്റിങ്ങിൽ ഉന്നയിച്ചോ എന്ന ചോദ്യത്തിന് വീട്ടിൽ ഒരു ദിവസം വേലക്കാരി വന്നില്ലെങ്കിൽ എന്തുപറ്റി, വരില്ലേ എന്ന് തോന്നുന്ന ആശങ്ക ഉണ്ടാകാറില്ലേ, എന്നായിരുന്നു ഊർമ്മിള ഉണ്ണിയുടെ മറുചോദ്യം. ഈ നിലപാട് തന്നെയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തിൽ തനിക്ക് അനുഭവപ്പെട്ടതെന്നും ഇവർ പറയുന്നു. അങ്ങനെ എഴുന്നേറ്റ് നിന്ന് ചോദിക്കാൻ ആ മീറ്റിങ്ങിൽ തനിക്ക് മാത്രമേ ധൈര്യമുണ്ടായിരുന്നൂള്ളൂ എന്നാണ് ഊർമ്മിള ഉണ്ണിയുടെ അവകാശവാദം. എന്നാൽ സമൂഹമാധ്യമങ്ങളിൽ വൻരോഷത്തിന് വഴി തെളിച്ചിരിക്കുകയാണ് ഊർമ്മിള ഉണ്ണിയുടെ ഈ പ്രതികരണം.
താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട് എന്നാണ് താൻ പറഞ്ഞത്. മറ്റുള്ളവർക്ക് വേണ്ടിക്കൂടിയാണ് ഈ ചോദ്യം ചോദിച്ചതെന്നും അപ്പോൾ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചെന്നും ഊർമ്മിള ഉണ്ണി പറയുന്നു. എന്നാൽ ഇവർ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. കൊഞ്ചിക്കുഴഞ്ഞും പരിഹസിക്കുന്ന രീതിയിലുമാണ് ഇവർ ഇത്രയും ഗുരുതരമായ ഒരു വിഷയത്തോട് പ്രതികരിക്കുന്നതെന്നാണ് രോഷത്തിന് കാരണമായിരിക്കുന്നത്.
വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനിരിക്കുന്നു, കുറച്ചു കൂടി പോസിറ്റീവ് ആയി സംസാരിക്കൂ, നമുക്ക് ഓണത്തെക്കുറിച്ചും സദ്യ വിളമ്പുന്നതിനെക്കുറിച്ചും പറയാം, എന്നിങ്ങനെയാണ് ഊർമ്മിള ഉണ്ണിയുടെ പ്രതികരണങ്ങൾ. സ്വന്തം മകളുടെ ഭാവിയെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് ഉത്തരയും താനുമൊക്കെ വേറെവേറെ വ്യക്തിത്വമാണ് എന്നായിരുന്നു ഇവരുടെ മറുപടി.
ഊർമ്മിള ഉണ്ണി പങ്കെടുക്കുന്ന ചടങ്ങുകൾ ബഹിഷ്കരിച്ചാണ് പലരും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇവർ പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരച്ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായി ദീപാ നിശാന്ത് അറിയിച്ചിരുന്നു. അതുപോലെ പുരസ്കാരത്തിന് അർഹരായ കുട്ടികളും അവൾക്കൊപ്പം എന്ന് ഉറപ്പിച്ച് ചടങ്ങ് ബഹിഷ്കരിച്ചു. എന്നാൽ നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴും അവൾക്കൊപ്പമെന്ന് തന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam