ഐഎസിൽ ചേർന്ന യുവതികൾക്ക് നാട്ടിലേക്ക് മടങ്ങണം; അനുമതി നിഷേധിച്ച് അമേരിക്കയും ബ്രിട്ടനും

By Web TeamFirst Published Feb 21, 2019, 10:47 AM IST
Highlights

കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളവും പട്ടാളം പിടിച്ചെടുത്തതോടെയായിരുന്നു മടങ്ങണമെന്ന ആഗ്രഹം മുത്താന വീട്ടുകാരെ അറിയിച്ചത്. ഐഎസിൽ ചേർന്നതിന് ശേഷം മുത്താന ഭീകരവാദികളായ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരാളുടെ കുഞ്ഞിന് കഴിഞ്ഞ ആഴ്ചയാണ് മുത്താന ജന്മം നൽകിയത്.

വാഷിംഗ്ടൺ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ സിറിയയിലേക്ക് പോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇരുപത്തിനാലുകാരിയായ അലബാമ സ്വദേശി ഹുഡ മുത്താനയ്ക്കാണ് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചത്. മുത്താനയ്ക്ക് അമേരിക്കൻ പൗരത്വമില്ലെന്നും അതിനാൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയ്ക്ക് ട്രംപ് നിർദേശം നൽകി. ട്വിറ്ററിലൂടെയാണ് ട്രംപ് ഇകാര്യങ്ങൾ വ്യക്തമാക്കിയത്. 

മുത്താനയ്ക്ക് നിയമസാധുത‍യുള്ള അമേരിക്കൻ പാസ്പോർട്ടില്ല, പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള അവകാശമില്ല, അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനുള്ള വിസ പോലും ഇല്ല. ഈ മണ്ണിൽ ജനിച്ച എല്ലാവർക്കും അമേരിക്ക പൗരത്വം നൽകാറുണ്ട്. അമേരിക്കൻ പാസ്പോർട്ടിൽ ഐഎസിൽ ചേരാനായി സിറിയയിലേക്ക് പോയതാണ് മുത്താനയെന്നും പോംപിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.   
  
അലബാമയിൽ ജനിച്ചുവളർന്ന മുത്താന 2014ലാണ് ഐഎസിൽ ചേരുന്നതിനായി സിറയയിലേക്ക് പോയത്. പിന്നീട് നാല് വർഷത്തിന് ശേഷം തിരികെ നാട്ടിലേക്ക് മടങ്ങണമെന്ന് മുത്താന വീട്ടുകാരെ അറിയിക്കുകയായിരുന്നു. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളവും പട്ടാളം പിടിച്ചെടുത്തതോടെയായിരുന്നു മടങ്ങണമെന്ന ആഗ്രഹം മുത്താന വീട്ടുകാരെ അറിയിച്ചത്. ഐഎസിൽ ചേർന്നതിന് ശേഷം മുത്താന ഭീകരവാദികളായ മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. അതിൽ ഒരാളുടെ കുഞ്ഞിന് കഴിഞ്ഞ ആഴ്ചയാണ് മുത്താന ജന്മം നൽകിയത്. ‌

എന്നാൽ ട്രംപ് ഭരണകൂടത്തിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് മുത്താനയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ ഹസൻ ശിബ്ലി രംഗത്തെത്തി. അമേരിക്കൻ പൗരൻമാരുടെ പൗരത്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുക‍യാണ്. മുത്താന അമേരിക്കൻ പൗരയാണ്. അവർക്ക് നിയമസാധുത‍യുള്ള അമേരിക്കൻ പാസ്പോർട്ട് ഉണ്ട്. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ, അതിനുള്ള ശിക്ഷ അനുഭവിക്കാൻ മുത്താന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്താന അമേരിക്കൻ പൗരയാണെന്ന് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് അടക്കം ഹസൻ ഹാജരാക്കി. 1994ൽ അമേരിക്കയിലെ അലബാമയിലാണ് മുത്താന ജനിച്ചതെന്ന് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു.       

അതേസമയം നാല് വര്‍ഷം മുമ്പ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയ ഷെമീമ ബീഗത്തിന്റെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഗർഭിണിയായ തനിക്ക് പ്രസവിക്കാൻ നാട്ടിലേക്ക് മടങ്ങുന്നതിന് അനുവദിക്കണമെന്ന് ബ്രിട്ടീഷ് സർക്കാറിനോട് ഷെമീമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തേക്ക് തിരികെ വരുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുവാദം നിഷേധിക്കുകയാണുണ്ടായത്. പിന്നീട് യുവതി ആൺകുട്ടിക്ക് ജന്മം നൽകിയതായി കുടുംബങ്ങൾ അറിയിച്ചു.       

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയോടെയാണ് ഷെമീമ നാട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് ഷെമീമയും കുഞ്ഞും താമസിക്കുന്നത്. അതേസമയം യുവതിക്ക് പൗരത്വം നഷ്ടപ്പെട്ടാലും കുഞ്ഞിന് നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

click me!