
ഡെറാഡൂണ്‍: പൊതുസ്ഥലത്ത് വെച്ച് തന്നോട് കയര്‍ത്ത് സംസാരിച്ച സ്കൂള്‍ പ്രിന്‍സിപ്പലിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഡെറാഡൂണില്‍ പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന പരിപാടിയില്‍ വെച്ചാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി 57കാരിയായ അധ്യാപിക സ്ഥലംമാറ്റം ആവശ്യപ്പെട്ട് കലഹിച്ചത്.
ഉത്തരകാശി ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ ഉത്തര ബഹുഗുണയാണ് സ്ഥലം മാറ്റത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. താന്‍ 25 വര്‍ഷമായി ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുകയാണെന്നും തനിക്ക് സ്ഥലംമാറ്റം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആവശ്യം മുഖ്യമന്ത്രി നിഷേധിച്ചതോടെ ഇവര്‍ അസഭ്യവര്‍ഷം തുടങ്ങി. ഇതോടെ മുഖ്യമന്ത്രിയും ബഹളം വെച്ചു. അവരെ ഉടന്‍ സസ്പെന്റ് ചെയ്യൂ... അവരെ കസ്റ്റഡിയിലെടുക്കൂ... എന്നിങ്ങനെ മുഖ്യമന്ത്രിയും വിളിച്ച് പറയുന്നത് പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പൊലീസ് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. സിആര്‍പിസി 151-ാം വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്ത് വൈകുന്നേരത്തോടെ വിട്ടയച്ചു.
മുഖ്യമന്ത്രിക്ക് ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും കേള്‍ക്കാനുള്ള ക്ഷമ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നല്‍കേണ്ടത് ജനങ്ങളുടെ പ്രശ്ന പരിഹരിക്കാനായി തയ്യാറാക്കിയ വേദിയില്‍ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബന്ധപ്പെട്ട ചട്ടങ്ങള്‍ അനുസരിച്ചാണ് ജീവനക്കാരെ സ്ഥലം മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam