
പൊലീസ് സ്റ്റേഷനുകളോടനുബന്ധിച്ചുളള ലോക്കപ്പുകൾ പോലെതന്നെ വിജിലൻസ് ഓഫീസുകളോടും ചേർന്നും പ്രത്യേക സെല്ലുകൾ ഉണ്ടാക്കാനാണ് സംസ്ഥാന വിജിലൻസ് വകുപ്പിന്‍റെ നീക്കം. അഴിമതിക്കേസുകളിൽപ്പെട്ടവരെ പ്രതിചേർക്കുമെങ്കിലും അറസ്റ്റുചെയ്യാതെ കുറ്റപത്രം സമർപ്പിക്കുകയാണ് വിജിലൻസ് വകുപ്പിന്‍റെ കാലങ്ങളായുളള നാട്ടുനടപ്പ്. കൈക്കൂലിക്കേസുകളിൽ കെണിയിൽപെടുത്തുന്ന ഉദ്യോഗസ്ഥരെ മാത്രമാണ് ഇപ്പോൾ അറസ്റ്റുചെയ്യുന്നത്.
ആവശ്യമെങ്കിൽ അഴിമതി- അനധികൃത സ്വത്തുസമ്പാദന ക്കേസുകളിൽ പ്രതിചേർക്കപ്പെട്ടവരെ അറസ്റ്റുചെയ്യാനും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുമാണ് വിജിലൻസിന്‍റെ ആലോചന. സംഘടിതകുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ പൊലീസ് സ്റ്റേഷനുകളിൽ അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കുന്നതുപോലെ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടവരെയും കണക്കാക്കണമെന്നാണ് സംസ്ഥാന വിജിലൻസ് ഡയറക്ടർ തന്നെ ഉദ്യോഗസ്ഥക്ക് നൽകിയിരിക്കുന്ന നിർദേശം.
കടുത്ത നടപടികളുണ്ടായാലേ അഴിമതി കുറയൂ എന്നാണ് പൊതു വിലയിരുത്തൽ. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം ഭൂരിഭാഗം ജില്ലകളിലേയും വിജിലൻസ് ഉദ്യോഗസ്ഥർ ലോക്കപ്പുകൾ നിർമിക്കുന്നതിനുളള ചെലവും രൂപരേഖയും തയാറാക്കി വിജിലൻസ് ആസ്ഥാനത്തേക്ക് സമർപ്പിച്ചിട്ടുണ്ട്. 14 ജില്ലാ വിജിലൻസ് ഓഫീസുകളിലും നാല് റേഞ്ചുകളിലും മൂന്ന് സ്പെഷൽ സെല്ലുകളിലും ലോക്കപ്പുകൾ നിർമിക്കാനാണ് നീക്കം.
സിബിഐയേപ്പോലെതന്നെ സംസ്ഥാന വിജിലൻസ് കൂട്ടലടച്ച തത്തയാണോയെന്ന് കഴിഞ്ഞസർക്കാരിന്‍റെ കാലത്ത് ഹൈക്കോടതി ചോദിച്ചിരുന്നു. കൂട്ടിലടച്ച തത്തയല്ല അഴിമതിക്കാരെ കൂട്ടിലാക്കുന്ന തത്തയാണ് തത്തയാണെന്ന് തെളിയിക്കാനുളള ശ്രമമാണ് ഇപ്പോഴത്തേത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam