
കൊച്ചി: വിഴിഞ്ഞം കരാറിനെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താന്‍ സിഎജിയെ വിഴിഞ്ഞം കമ്മീഷനന്‍ വിളിച്ചു വരുത്തിയേക്കും. ഇതിനുള്ള സാധ്യതകള്‍ കമ്മീഷന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച സിഎജി കണ്ടെത്തലുകളുടെ ആധികാരികത സംബന്ധിച്ച് വിശദീകരണം തേടാനാണ് നീക്കം. സിഎജി റിപ്പോര്‍ട്ട് ശരിയല്ലെന്ന പരാതികളെ തുടര്‍ന്നാണ് തീരുമാനം.വിഴിഞ്ഞം പദ്ധതിയ്ക്കായി അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ കമ്മീഷന്‍ സിറ്റിംഗില്‍ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
സിഎജിയെ തന്നെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ശ്രമിക്കുമെന്ന് കൊച്ചിയില്‍ നടന്ന ത്രിദിനസിറ്റിംഗില്‍ കമ്മീഷന്‍ വ്യക്തമാക്കി. കരാര്‍ വിലയിരുത്തിയതില്‍ സിഎജിക്ക് ഗുരുതതര വീഴ്ചകള്‍ സംഭവിച്ചതായി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിഷന്‍ നിരീക്ഷിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഡിറ്റില്‍ വിഴിഞ്ഞം കരാറിനെ ഉള്‍പ്പെടുത്തിയ സിഎജി നടപടി ബുദ്ധിശൂന്യമാണെന്ന് നേരത്തെ കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനും മുന്‍ യുഡിഎഫ് സര്‍ക്കാരിനും കമ്മിഷന്റെ വിമര്‍ശനം നേരിടേണ്ടിയും വന്നു. പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ വൈകുന്നതിനാണ് സര്‍ക്കാരിന് വിമര്‍ശനം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്താനാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍ സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ അവകാശം വേണമെന്നാണ് കമ്മീഷന്റെ ആവശ്യം.
അടുത്ത സിറ്റിങ്ങിനു മുന്‍പ് ഈക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. തുറമുഖ പദ്ധതി എങ്ങനെയും നടപ്പാക്കുകയായിരുന്നു മുന്‍സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിരീക്ഷിച്ച കമ്മിഷന്‍ ടെന്‍ഡര്‍ നടപടിയെയും വിമര്‍ശിച്ചു. അടുത്ത മാസം പകുതിയോടെ വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മിഷന്‍ വീണ്ടും സിറ്റിങ് നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam