
ഷിംല: അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് സംഭവം. വേനല്‍ക്കാലത്ത് വിനോദ സഞ്ചാരികളുടെ സ്ഥിരം ഇടങ്ങളായ ഷിംലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനധികൃതമായ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥയെയാണ് റിസോര്‍ട്ടുടമ വെടിവച്ചത്. അസിസ്റ്റന്റ് സിറ്റി പ്ലാനര്‍ ഷെയല്‍ ബാലയാണ് വെടിയേറ്റ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്.
കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചത്. പതിമൂന്ന് ഹോട്ടലുകളും റിസോര്‍ട്ടുകളും കടുത്ത നിയമ ലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവ പൊളിച്ച് നീക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അനധികൃത നിര്‍മാണം പൊളിച്ച് നീക്കാന്‍ തന്റെ ഉടമസ്ഥതയിലുള്ള നാരായണി ഗസ്റ്റ് ഹൗസിന് സമീപമെത്തിയ ഉദ്യോഗസ്ഥരെയാണ് വിജയ് കുമാര്‍ എന്നയാള്‍ വെടിയുതിര്‍ത്തത്. തൊഴിലാളികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തത് ഉദ്യോഗസ്ഥര്‍ക്ക് കൊള്ളുകയായിരുന്നെന്നാണ് അനുമാനം.
വെടിയേറ്റ ഷെയല്‍ ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തൊഴിലാളിയായ ഗുലാബ് സിങിന് വയറിലാണ് വെടിയേറ്റിരിക്കുന്നത്. സംഭവം കൈവിട്ട് പോയതോടെ വിജയ് കുമര്‍ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ ഏപ്രില്‍ 17നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam