
ദില്ലി: തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ സമ്മർദത്തിലാക്കി മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. ജിഎസ്‍ടി നോട്ടു നിരോധനം എന്നീ പരിഷ്കരണങ്ങളുടെ പരാജയം ഏറ്റെടുത്ത് അരുൺ ജെയ്റ്റ്ലി രാജിവെക്കണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്ന് സിൻഹ തുറന്നടിച്ചു. ഗുജറാത്ത് വികസന മാതൃകയ്ക്കെതിരെ കോൺഗ്രസ് പിന്തുണയോടെ നടത്തിയ പരിപാടിയിൽ പങ്കെടുത്തായിരുന്നു സിൻഹയുടെ വിമർശനം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരെ കലഹിച്ച് ബിജെപിവിട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത കോൺഗ്രസുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിലാണ് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ സംസാരിച്ചത്. നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ലെന്നുപറഞ്ഞ സിൻഹ കള്ളപ്പണവും കള്ളനോട്ടടിയും രാജ്യത്ത് വ്യാപകമെന്ന് ആരോപിച്ചു. ജിഎസ്ടി നോട്ടുനിരോധനം എന്നീ പരിഷ്കണങ്ങൾ ജനങ്ങൾക്ക് ദുരിതം വിതച്ചു. ജനങ്ങൾക്ക് കേന്ദ്രധനമന്ത്രി അരുൺജയ്റ്റ്ലിയുടെ രാജി ആവശ്യപ്പെടാമെന്ന് സിൻഹ തുറന്നടിച്ചു.
അഹമ്മദാബാദിൽ സേവ് ഡമോക്രസിയെന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സിൻഹ പങ്കെടുത്തത്. നാളെ രാജ്കോട്ടിലും മറ്റന്നാൾ സൂറത്തിലും സിൻഹ സംസാരിക്കും. അതേസമയം അശ്ളീല വീഡിയോയ്ക്ക് പിന്നാലെ ഹാർദികിനെതിരെ ആരോപണവുമായി മുൻ സഹപ്രവർത്തക രംഗത്തെത്തി. ബിജെപിയിൽ ചേർന്ന രേഷ്മ പട്ടേൽ ഹാർദിക് തന്നെ മാനസീകമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam