തീയറ്ററില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്

By Web DeskFirst Published Oct 21, 2017, 11:36 PM IST
Highlights

എറണാകുളം: പെരുമ്പാവൂരില്‍ തീയറ്ററിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. വല്ലം സ്വദേശി റിയാസാണ് അറസ്റ്റിലായത്. പെരുമ്പാവൂരായിരുന്നു സംഭവം

പെരുമ്പാവൂര്‍ ഇ.വി.എം തീയറ്ററില്‍ കഴിഞ്ഞ ദിവസം ഫസ്റ്റ് ഷോയ്‌ക്കിടെയായിരുന്നു സംഭവം.  വിജയ് നായകനായ പുതിയ തമിഴ് ചിത്രം കാണുന്നതിന് എത്തിയതായിരുന്നു കണ്ടത്തറ സ്വദേശി അഷ്കറും സുഹൃത്തും. സീറ്റിന് നമ്പര്‍ ഇട്ടിട്ടില്ലാത്തതിനാല്‍ നേരത്തെ തീയറ്ററിനുള്ളില്‍ കയറിയ അഷ്കര്‍ സുഹൃത്തിനായി സീറ്റ് പിടിച്ചിട്ടു. ഈസമയം തീയറ്ററിനുള്ളില്‍ കടന്ന വല്ലം സ്വദേശി റിയാസ് സീറ്റില്‍ അവകാശവാദം ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം കയ്യാങ്കളിയിലെത്തി. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് തിരിച്ചറിഞ്ഞ തീയറ്റര്‍ ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. പുറത്തിറങ്ങിട്ടും കയ്യാങ്കളി അവസാനിച്ചിരുന്നില്ല. അതിനിടെയാണ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റിയാസ് അഷ്കറിനെ കുത്തിയത്. വയറിലാണ് കുത്തേറ്റത്. ഇയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവില്‍ പോയ അഷ്കറിനെ പൊലീസ് പിടികൂടി. തീയറ്ററിലെത്തിച്ച് തെളിവെടുപ്പും നടത്തി. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ മറ്റ് രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റിയാസെന്ന് പൊലീസ് പറഞ്ഞു.

click me!