ജൂനിയര്‍ ഗുസ്തി ചാംപ്യന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published May 18, 2021, 9:07 PM IST
Highlights

ശനിയാഴ്ച സുശീലിനെതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
 

ദില്ലി: ദേശീയ ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന സുശീല്‍ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ശനിയാഴ്ച സുശീലിനെതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് താരം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ 23കാരന്‍ സാഗര്‍ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. 

ഒളിംപിക്സ്ഗുസ്തിയില്‍ രണ്ട് തവണമെഡല്‍ നേടിയിട്ടുള്ളസുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല സുശീലിനെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ എഫ്‌ഐആര്‍ ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ കുറിച്ച് തുമ്പുകളൊന്നും ദില്ലി പൊലീസിന് കിട്ടിയില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

click me!