കായികതാരങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങള്‍ക്ക് ലേലത്തില്‍ ആവശ്യക്കാരേറെ

By Web TeamFirst Published Sep 18, 2021, 11:43 AM IST
Highlights

പ്രധാമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളാണ് ലേലത്തിന് വെക്കുന്നത്. ഓണ്‍ലൈനായിട്ടാണ് ലേലം സംഘടിപ്പിക്കുന്നത്. കായിക മേഖലയില്‍ നിന്നും അദ്ദേഹത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. 
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം പിറന്നാളിനോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലേലം നടത്തുന്നു. പ്രധാമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങളാണ് ലേലത്തിന് വെക്കുന്നത്. ഓണ്‍ലൈനായിട്ടാണ് ലേലം സംഘടിപ്പിക്കുന്നത്. കായിക മേഖലയില്‍ നിന്നും അദ്ദേഹത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. 

ടോക്യോ ഒളിംപിക്‌സില്‍ ഫെന്‍സിംഗ് താരം ഭവാനി ദേവി ഉപയോഗിച്ച വാള്, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ റാക്കറ്റ്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടിതന്ന നീരജ് ചോപ്രയുടെ ജാവലിന്‍ എന്നിവയെല്ലാം ലേലത്തിലുണ്ട്. അടുത്താണ് മാസം 17ന് അഞ്ച് മണിക്കാണ് ലേലം അവസാനിക്കുക.

നീരജ് ഒപ്പുവച്ച ജാവലിനാണ് ലേലത്തില്‍ പോകുന്നത്. ഒളിംപിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സ്വര്‍ണമായിരുന്നു അത്. ചരിത്രമെഡല്‍ സമ്മാനിച്ച ജാവലിന് ഒരു കോടി രൂപയാണ് അടിസ്ഥാന വില. തുടര്‍ച്ചയായി രണ്ട് ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് സിന്ധു. തന്റെ റാക്കറ്റ് ഉള്‍പ്പെട്ട കിറ്റാണ് സിന്ധു പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. സിന്ധുവിന്റെ ഒപ്പുപതിഞ്ഞ സമ്മാനത്തിന് അടിസ്ഥാന വില 80 ലക്ഷമാണ്.

ഭവാനി ദേവിയുടെ വാളാണ് ലേലത്തിലെ മറ്റൊരു ആകര്‍ഷണം. ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യയുടെ ആദ്യ താരമാണ് ഭവാനി. ചുവന്ന പിടിയുള്ള വാളില്‍ താരത്തിന്റെ കയ്യൊപ്പുണ്ട്. 10 കോടിക്ക് മേടിക്കാനും ആളുകളുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യക്ക് വനിതാ വെങ്കലം സമ്മാനിച്ച ലവ്‌ലിന് ബോഗോഹെയ്‌ന്റെ ബോക്‌സിംഗ് ഗ്ലൗസ് ലേലത്തിന് വച്ചിട്ടുണ്ട്. 80 ലക്ഷമാണ് അടിസ്ഥാന വില.

ടോക്യോ പാരാലിംപിക്‌സ് പുരുഷ ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ കൃഷ്ണ സാഗര്‍ ഒപ്പിട്ട റാക്കറ്റും പ്രധാന ആകര്‍ഷണമാണ്. പാരാലിംപിക്‌സിലെ ഷൂട്ടിംഗ് താരം അവാനി ലഖേര ധരിച്ച ടീ ഷര്‍ട്ടിന്റെ അടിസ്ഥാന വില 15 ലക്ഷമാണ്. സ്വര്‍ണം നേടിയ സുമിത് ആന്റിലിന്റെ ജാവലിന് ഒരു കോടിയും അടിസ്ഥാന വിലയുണ്ട്.

click me!