മകന് മുന്നില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞത് അഭിമാനം; കണ്ണീരണിഞ്ഞ് സാനിയ-വീഡിയോ

By Web TeamFirst Published Jan 27, 2023, 10:07 AM IST
Highlights

അന്ന് 18കാരിയായ ഞാന്‍ സെറീന വില്യംസിനെയാണ് നേരിട്ടത്. ഇത് പറഞ്ഞശേഷം വാക്കുകള്‍ മുറിഞ്ഞ് കണ്ണീര്‍ തുടച്ച സാനിയയെ കരഘോഷത്തോടെയാണ് റോഡ്‌ലെവര്‍ അരീനയിലെ കാണികള്‍ വരവേറ്റത്.

മെല്‍ബണ്‍: മകന് മുന്നില്‍ അമ്മയെന്ന നിലയില്‍ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാന നിമിഷമെന്ന് സാനിയാ മിര്‍സ.ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച സാനിയ ഫൈനലില്‍ ബ്രസീലിയന്‍ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ജോഡിയോട് തോറ്റശേഷം സാസാരിക്കുകയായിരുന്നു.

ഞാന്‍ കരയുന്നുണ്ടെങ്കില്‍ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. എന്‍റെ കുടുംബം ഇവിടെ എന്നോടൊപ്പമുണ്ട്. എന്‍റെ മകന് മുന്നില്‍ ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. 2005ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിച്ചുകൊണ്ടാണ് എന്‍റെ കരിയര്‍ തുടങ്ങിയത്. അന്ന് 18കാരിയായ ഞാന്‍ സെറീന വില്യംസിനെയാണ് നേരിട്ടത്. ഇത് പറഞ്ഞശേഷം വാക്കുകള്‍ മുറിഞ്ഞ് കണ്ണീര്‍ തുടച്ച സാനിയയെ കരഘോഷത്തോടെയാണ് റോഡ്‌ലെവര്‍ അരീനയിലെ കാണികള്‍ വരവേറ്റത്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍: സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

റോഡ്‌ലെവര്‍ അരീന എന്‍റെ കരിയറിലെ  വിശേഷപ്പെട്ട ഇടമാണ്. ആദ്യ തവണ കളിച്ചശേഷം നിരവധി തവണ എനിക്കിവിടെ വരാനും ഏതാനും ഫൈനലുകളില്‍ കളിക്കാനുമായി. പ്രഫഷണല്‍ ടെന്നീസ് കരിയറിലെ എന്‍റെ അവസാന ഗ്രാന്‍സ്ലാം ഇതിലും നന്നായി എനിക്ക് അവസാനിപ്പിക്കാനാവില്ല. ടെന്നീസില്‍ നിന്ന് വിടപറയും മുമ്പ് ഏതാനും ടൂര്‍ണമെന്‍റുകളില്‍ കൂടി താന്‍ കളിക്കുമെന്നും സാനിയ പറഞ്ഞു.

“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”

We love you, Sania ❤️ • • pic.twitter.com/E0dNogh1d0

— #AusOpen (@AustralianOpen)

ഗ്രാൻസ്ലാമിൽ നിന്ന് ഓസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിർസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം നടക്കുന്ന ദുബായ് ഓപ്പണായിരിക്കും തന്‍റെ അവസാന ടൂർണമെന്‍റെന്നും സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം കൂടിയാണ്.

click me!