മെഡലിനൊപ്പം നാട്ടിലേക്കൊരു റോഡും; രണ്ട് സ്വപ്‌നങ്ങളുടെ പോഡിയത്തില്‍ ലവ്‌ലിന ബോ‍ർഗോഹെയ്‌ന്‍

By Web TeamFirst Published Aug 4, 2021, 1:01 PM IST
Highlights

അസമില്‍ നിന്നുള്ള ആദ്യ മെഡല്‍ ജേതാവിനെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റോഡിലെ തകരാര്‍ ഉടനടി പരിഹരിക്കാനുള്ള നടപടിയെടുത്ത്. ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ വീടില്‍ നിന്ന് ഏറ്റവുമടുത്തുള്ള ടൌണിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഈ പാതയില്‍ ചിലയിടങ്ങളില്‍ മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം റോഡും മണ്‍റോഡാണ്. രണ്ട് കിലോമീറ്ററോളം പൂര്‍ണമായി മണ്‍റോഡാണ്. ഇതിലെ ആവസാന അറുനൂറ് മീറ്ററിലാണ് ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ വീട്. ഈ പ്രദേശത്താണ് അടിയന്തരമായി ഇപ്പോള്‍ റോഡ് പണി പുരോഗമിക്കുന്നത്. 

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ലവ്‍ലിന ബോ‍ർഗോഹെയ്‌ന്  മെഡല്‍ നേട്ടത്തില്‍ മാത്രമല്ല അഭിമാനിക്കാന്‍ കഴിയുക. നാട്ടിലേയ്ക്ക് വികസനത്തിന്‍റെ ആദ്യപടികള്‍ എത്തിക്കാനും ഒളിംപിക്സിലെ പ്രകടനം സഹായിച്ചുവെന്ന് ലവ്‍ലിനയ്ക്ക് അഭിമാനിക്കാം. ശക്തമായ മഴയിലാണ് ലവ്‍ലിന ബോ‍ർഗോഹെയ്‌നയുടെ വീട്ടിലേക്കുള്ള വഴി ചളിക്കുളമായത്. വീട്ടിലേക്ക് വാഹനം പോലും എത്താന്‍ സാധിക്കാത്ത നിലയിലായിരുന്നു സാഹചര്യം. എന്നാല്‍ ഒളിംപിക്സ് താരത്തിനെ സ്വീകരിക്കുന്നതിനും ആദരിക്കുന്നതിനും പ്രാഥമിക നടപടിയായാണ് തകര്‍ന്നടിഞ്ഞ റോഡിന് അസം സര്‍ക്കാര്‍ പരിഹാരം കാണുന്നത്. അസമില്‍ നിന്നുള്ള ആദ്യ മെഡല്‍ ജേതാവിനെ പ്രോത്സാഹനം കൂടിയാണ് ഇത്.

മെറ്റല്‍ ചെയ്യാത്ത റോഡായിരുന്നു 23കാരിയായ ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ വീട്ടിലേക്കുണ്ടായിരുന്നത്. ഇതാണ് ശക്തമായ മഴയില്‍ ചളിക്കുളമായത്. അസമിലെ ഗോളാഘട്ട് ജില്ലയിലെ സരുപത്തറിലെ ബാരോമുഖ്യ ഗ്രാമത്തിന്‍റെ ദീര്‍ഘനാളായുള്ള ആഗ്രഹം കൂടിയാണ് ലവ്‍ലിന ബോ‍ർഗോഹെയ്‌നിലൂടെ സാധ്യമാകുന്നത്. ഏറെക്കാലമായി മഴയില്ലാതിരുന്ന ഈ മേഖലയില്‍ ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ ക്വാര്‍ട്ടര്‍ ഫൈനല് പോരാട്ട ദിവസമാണ് ശക്തമായ മഴ പെയ്തത്. ഇതോടെ വാഹനത്തിന് കടന്നു ചെല്ലാന്‍ പോലും സാധിക്കാത്ത നിലയലാവുകയായിരുന്നുവെന്ന് സരുപത്തറിലെ ബിജെപി എംഎല്‍എ ബിശ്വജിത് ഫുകാന്‍ പറയുന്നു. സംഭവം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഉടനടി പരിഹാരം കാണുകയായിരുന്നുവെന്നുമാണ് എംഎല്‍എ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നത്.

ടോക്കിയോയില്‍ നിന്ന് ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍ മടങ്ങി എത്തുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പിഡബ്ല്യുഡിയുള്ളത്. മണ്‍സൂണ്‍ പൂര്‍ത്തിയായതിന് പിന്നാലെ റോഡില്‍ മെറ്റല്‍ വിരിക്കുമെന്നും എംഎല്‍എ പറയുന്നു. ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ വീടില്‍ നിന്ന് ഏറ്റവുമടുത്തുള്ള ടൌണിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഈ പാതയില്‍ ചിലയിടങ്ങളില്‍ മെറ്റല്‍ വിരിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം റോഡും മണ്‍റോഡാണ്. രണ്ട് കിലോമീറ്ററോളം പൂര്‍ണമായി മണ്‍റോഡാണ്. ഇതിലെ ആവസാന അറുനൂറ് മീറ്ററിലാണ് ലവ്‍ലിന ബോ‍ർഗോഹെയ്‌ന്‍റെ വീട്. ഈ പ്രദേശത്താണ് അടിയന്തരമായി ഇപ്പോള്‍ റോഡ് പണി പുരോഗമിക്കുന്നത്. സരുപത്തര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണ് ഈ പ്രദേശം. മോശം റോഡുകള്‍ക്ക് ഈ മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ നേരത്തെയും ചര്‍ച്ചയായിട്ടുള്ളതാണ്.

ഈ നിയോജക മണ്ഡലത്തില്‍ 2000 കിലോമീറ്റര്‍ മണ്‍ റോഡുകളാണ് ഉള്ളത്. ലവ്‍ലിന ബോ‍ർഗോഹെയ്‌ന് ഒളിംപിക്സ് യോഗ്യത നേടിയതിന് പിന്നാലെ ഗോലാഘട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ലവ്ലിനയുടെ വീട്ടിലെത്തിയിരുന്നു. റോഡ് ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയാണ് അന്ന് അദ്ദേഹം മടങ്ങിയത് എന്നാല്‍ റോഡില്‍ കുറച്ച് ഗ്രാവലും മണ്ണുമിട്ടതല്ലാതെ തുടര്‍ നടപടികളുണ്ടായില്ലെന്ന് ലവ്ലിനയുടെ പിതാവ് ടികെന്‍ ബോ‍ർഗോഹെയ്‌ന്‍ പറയുന്നത്. വെള്ളിയാഴ്ച ലവ്ലിനയുടെ മത്സരത്തിന് പിന്നാലെ എംഎല്‍എ വിളിച്ച റോഡ് പണി ഉടന്‍ തീരുമെന്ന് അറിയിച്ചു. നിലവില്‍ പണി നടക്കുന്നുണ്ടെന്നും സന്തോഷം തോന്നുന്നുണ്ടെന്നും ടികെന്‍ ബോ‍ർഗോഹെയ്‌ന്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നു.

സെമിയിൽ പ്രവേശിച്ചപ്പോൾ തന്നെ ലവ്‍ലിനയ്ക്ക് അഭിനന്ദനമറിയിച്ചുള്ള ഫ്ലക്സ് ബോർഡുകൾ നാട്ടിൽ ഉയ‍ർന്നിരുന്നു. പക്ഷേ ചില ഫ്ലക്സുകളിൽ അസമിന്റെ അഭിമാനം ലവ്‍ലിനയല്ല. അസം മുഖ്യമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും മാത്രം പടമുള്ള ഈ ഫ്ലക്സ് ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയര്‍ന്നത്.വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസനോട് പരാജയപ്പെട്ട് വെങ്കലവുമായാണ് ലവ്ലിന മടങ്ങുന്നത്. 2008ല്‍ വിജേന്ദർ സിംഗും 2012ല്‍ മേരി കോമും വെങ്കലം നേടിയതാണ് ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകള്‍. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!