Latest Videos

തൊടരുത്! എന്നിട്ടും ഒളിംപിക്‌സിനെത്തുന്ന ഒരു താരത്തിന് 14 കോണ്ടം വീതം; കാരണം വിശദമാക്കി ഒളിംപിക് കമ്മിറ്റി

By Web TeamFirst Published Jun 8, 2021, 9:55 PM IST
Highlights

ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും നിയമാവലിയിലുണ്ട്. എന്നാല്‍ ഒളിംപിക്‌സ് വില്ലേജില്‍ കായിക താരങ്ങള്‍ക്കായി 1,50,000 കോണ്ടം വിതരണം ചെയ്യാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ടോക്കിയോ: ജൂലൈ 23നാണ് ടോക്കിയോ ഒളിംപിക്സ് ആരംഭിക്കുന്നത്. 2020ല്‍ നിശ്ചയിച്ചിരുന്ന കായികമാമാങ്കം കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. 33 പേജ് നിബന്ധനങ്ങള്‍ അടങ്ങിയ പുസ്തകമാണ് ടോക്കിയോ ഒളിംപിക്‌സിനായി പുറത്തിറക്കിയത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരുടെ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ കെട്ടിപ്പിടുത്തങ്ങളും ഹസ്തദാനവും ഒഴിവാക്കണം. ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും നിയമാവലിയിലുണ്ട്. എന്നാല്‍ ഒളിംപിക്‌സ് വില്ലേജില്‍ കായിക താരങ്ങള്‍ക്കായി 1,50,000 കോണ്ടം വിതരണം ചെയ്യാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തത്തില്‍ ഹസ്തദാനവും ശാരീരിക സമ്പര്‍ക്കങ്ങളും ഒഴിവാക്കുമ്പോള്‍ എന്തിനാണ് കോണ്ടം നല്‍കുന്നതെന്നുള്ള കൗതുകം കായികപ്രേമികളിലുണ്ട്.

11,000 കായികതാരങ്ങാണ് ഒളിംപിക്‌സിന്റെ ഭാഗമാവുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു താരത്തിന് 14 കോണ്ടം നല്‍കുമെന്നാണ്. എന്നാല്‍ ഒരു തരത്തിലും താരങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും ഒളിംപിക് കമ്മിറ്റി നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. അപ്പോള്‍ എന്തിനാണ് കോണ്ടം നല്‍കുന്നത്..? അതിനുള്ള മറുപടിയും ഒളിംപിക് കമ്മിറ്റി വിശദമാക്കുന്നുണ്ട്. കമ്മിറ്റിയുടെ വിശദീകരണമിങ്ങനെ... ''അത്‌ലറ്റുകള്‍ ഒളിംപിക് വില്ലേജില്‍ കോണ്ടം ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെയല്ല അത് വിതരണം ചെയ്യുന്നത്. അവര്‍ക്കത് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാം. എന്നാല്‍ കോണ്ടം വിതരണം ചെയ്യുന്നതിലൂടെ താരങ്ങള്‍ക്കിടയിലൂടെ അവബോധമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ കുറെ തവണയായി ഒളിംപിക് വില്ലേജില്‍ കോണ്ടം വിതരണം ചെയ്യാറുണ്ട്.'' കമ്മിറ്റി വ്യക്തമാക്കി. 

1988 സിയോള്‍ ഒളിംപിക്‌സ് മുതലാണ് ഒളിംപിക് വില്ലേജജില്‍ കോണ്ടം വിതരണം ചെയ്യാന്‍ തുടങ്ങിയത്. എയ്ഡ്‌സ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോഴാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ നീക്കം. പിന്നീട് ഓരോ ഒളിംപിക്‌സിലും കോണ്ടം വിതരണം നിര്‍ബന്ധമാക്കി. 2016 റയോ ഒളിംപിക്‌സിലാണ് ഏറ്റവും കൂടുതല്‍ കോണ്ടം ചെലവായത്. 450,000 കോണ്ടമാണ് വീതരണം ചെയ്തത്. അതായത് ഒരു അത്‌ലറ്റിന് 42 എണ്ണം എന്ന കണക്കില്‍. ഇതില്‍ 100,000 ഉം സ്ത്രീകള്‍ക്കുള്ള കോണ്ടമായിരുന്നു. 

2000ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ അത്‌ലറ്റുകളുടെ ആവശ്യപ്രകാരം 20,000 കോണ്ടം അധികം വിതരണം ചെയ്യേണ്ടി വന്നു. 12 തവണ ഒളിംപിക് മെഡല്‍ നേടിയ അമേരിക്കന്‍ താരം റ്യാന്‍ ലോഷെ പറയുന്നതിങ്ങനെ. ''കായികതാരങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയിലും പുല്ലിലും തുറന്നയിടങ്ങളിലെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ഒളിംപിക് വില്ലേജിലെ 70-75 ശതമാനം പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്.'' ലോഷെ പറഞ്ഞു. അദ്ദേഹത്തിന്റെ സഹതാരം ബ്രൂക്‌സ് ഗ്രീര്‍ പറയുന്നത്, താന്‍ സിഡ്‌നി ഒളിംപിക്‌സിനിടെ ഒരു ദിവസം മൂന്ന് സ്ത്രീകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്. എന്തായാലും ഈ മഹാമാരിക്കിടയില്‍ ഒളിംപിക്‌സ് എങ്ങനെ പൂര്‍ത്തിയാക്കുമെന്നള്ളതാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഹസ്തദാനവും ഒഴിവാക്കണം, ശാരീരിക സമ്പര്‍ക്കം പാടില്ല തുടങ്ങിയവയ്ക്ക് പുറമെ മറ്റുചില നിബന്ധനകളും ഒളിംപിക് കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. വില്ലേജില്‍ കഴിയുന്ന കായിക താരങ്ങളെ നാല് ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മാത്രമല്ല ഒളിംപിക്‌സിനെത്തുന്നവര്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം ഹാജരാക്കണം. രാജ്യത്തെത്തിയാലും പരിശോധന നടത്തണം. എന്നാല്‍ വില്ലേജില്‍ ഒരുക്കിയ സെന്ററുകളില്‍ പരിശീലനം നടത്തുന്നതിന് വിലക്കില്ല.

click me!