ഷൂട്ടിംഗില്‍ ഉന്നം പിഴച്ച് ഇന്ത്യ, മടക്കം മെഡലില്ലാതെ; ഫൈനലിലെത്തിയത് ഒന്നില്‍ മാത്രം

By Web TeamFirst Published Aug 2, 2021, 7:10 PM IST
Highlights

കഴിഞ്ഞ 5 വര്‍ഷം ലോകകപ്പുകളിലും കോമൺവെല്‍ത്ത്,ഏഷ്യന്‍ ഗെയിംസിലും നേട്ടമുണ്ടാക്കി.ചരിത്രത്തിലാദ്യമായി 15 ഷൂട്ടര്‍മാര്‍ അതിൽ തന്നെ മൂന്ന് പേര്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായി ടോക്കിയോയിലെത്തി. എന്നാൽ ഫൈനലിലെത്തിയത് ഒരേയൊരാള്‍. 19കാരന്‍ സൗരഭ് ചൗധരി മാത്രം.

ടോക്യോ: ഷൂട്ടിംഗില്‍ ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണം. അവസാന ഇനമായ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സിൽ, രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായി.10 ഇനങ്ങളില്‍ മത്സരിച്ചെങ്കിലും, ഒന്നിൽ മാത്രമാണ് ഇന്ത്യ ഫൈനലിലെത്തിയത്.

2004ൽ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് വെള്ളിമെഡൽ നേടിയതോടെയാണ് ഇന്ത്യന്‍ ഷൂട്ടിംഗിന്‍റെ തലവര മാറിയത്. നാലു വര്‍ഷത്തിനിപ്പുറം ചരിത്രത്തിലാദ്യമായി അഭിനവ് ബിന്ദ്രയിലൂടെ വ്യക്തിഗത ഒളിംപിക് സ്വര്‍ണം എത്തി.

2012ൽ രണ്ട് മെഡൽജേതാക്കളുണ്ടായി ഷൂട്ടിംഗില്‍, വിജയ് കുമാറിന് വെള്ളി, ഗഗന്‍ ‍ നരംഗിന് വെങ്കലം.
ഏറെ പ്രതീക്ഷയോടെ 2016ൽ റിയോയിലേക്ക് 12 അംഗ സംഘത്തെ അയച്ചെങ്കിലും ഫൈനലിലെത്തിയത് അഭിനവ് ബിന്ദ്രയും ജിത്തു റായിയും മാത്രം.

ബിന്ദ്ര നേരിയ വ്യത്യാസത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ നിരാശയായി റിയോയിലെ ദുരന്തത്തിൽ നിന്ന് പാഠം പഠിച്ച റൈഫിൾ അസോസിയേഷന്‍, ഇന്ത്യന്‍ ഷൂട്ടിംഗിൽ വലിയ മാറ്റം വരുത്തി, ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ തലത്തിൽ അവസരം നൽകി.

കഴിഞ്ഞ 5 വര്‍ഷം ലോകകപ്പുകളിലും കോമൺവെല്‍ത്ത്,ഏഷ്യന്‍ ഗെയിംസിലും നേട്ടമുണ്ടാക്കി.ചരിത്രത്തിലാദ്യമായി 15 ഷൂട്ടര്‍മാര്‍ അതിൽ തന്നെ മൂന്ന് പേര്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായി ടോക്കിയോയിലെത്തി. എന്നാൽ ഫൈനലിലെത്തിയത് ഒരേയൊരാള്‍. 19കാരന്‍ സൗരഭ് ചൗധരി മാത്രം.

2016ലെ ദുരന്തം ആവര്‍ത്തിക്കില്ലെന്ന് പല തവണ വാക്കുനൽകിയ റൈഫില്‍ അസോസിയേഷന്‍ ഒരാള്‍ മാത്രം ടോക്കിയോയിൽ ഫൈനലിലെത്തിയ സാഹചര്യത്തെ എങ്ങനെ വിശദീകരിക്കുമെന്നതിലാണ് ഇനി ആകാംക്ഷ. പല പരിശീലകരുടെയും തല ഉരുളുമെന്ന് ഉറപ്പാണ്.എന്നാൽ അതു മാത്രം മതിയാകുമോ എന്നതാണ് ചോദ്യം.

click me!