ഭുവനേശ്വർ: ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യയുടെ സുവർണക്കുതിപ്പ് തുടരുന്നു. ആദ്യദിനത്തില്‍ രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ചൈനയെ ഞെട്ടിച്ച് മെഡൽ പട്ടികയിൽ മുന്നിലെത്തിയ ഇന്ത്യ തുടർച്ചയായ രണ്ടാം ദിനത്തിലും ഈ മികവു തുടർന്നു. ഇന്നു മാത്രം നാലു സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ആറായി. വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ പി.യു. ചിത്ര, പുരുഷവിഭാഗം 400 മീറ്ററിൽ സ്വർണം നേടിയ മുഹമ്മദ് അനസ് എന്നിവർ കേരളത്തിന്‍റെ അഭിമാനതാരങ്ങളായി.
ഇതിനു പുറമെ ഒരു വെള്ളിയും വെങ്കലവും ഇന്ത്യ ഇന്ന് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 13 ആയി. 400 മീറ്ററിൽ ഇന്ത്യയുടെ തന്നെ ആരോക്യ രാജീവ് വെള്ളി നേടി. 400 മീറ്ററിന്റെ സെമിയുമായി ബന്ധപ്പെട്ട ചൈനയുടെ പരാതിയെ തുടർന്ന് സെമി മൽസരങ്ങൾ ഇന്നു വീണ്ടും നടത്തുകയായിരുന്നു. വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ തന്നെ നിർമല സ്വർണം നേടിയപ്പോൾ ജിസ്ന മാത്യു വെങ്കലവും നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ ഇന്ത്യയ്ക്കായി അജയ് കുമാർ സരോജും സ്വർണം സ്വന്തമാക്കി.