
അബുദാബി: പാക്കിസ്ഥാനെതിരേ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാക്ക് ഫുട്ടില്‍. രണ്ടാം ഇന്നിങ്‌സില്‍ 539 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 47ന് ഒന്ന് എന്ന നിലയിലാണ്. നാല് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (24), ട്രാവിസ് ഹെഡ് (17) എന്നിവരാണ് ക്രീസില്‍.
നേരത്തെ, 282 റണ്‍സിനു ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സ് 400/9 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 537 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ നേടിയത്. ബാബര്‍ അസം തന്റെ ശതകത്തിനരികെ മടങ്ങിയപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് 81 റണ്‍സ് നേടി പുറത്തായി. അസാദ് ഷഫീക്ക്(44), അസ്ഹര്‍ അലി(64) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും മാര്‍നസ് ലാബൂഷാഗ്‌നെ രണ്ട് വിക്കറ്റും നേടി.
രണ്ട് ദിവസം അവശേഷിക്കെ 491 റണ്‍സ് കൂടി വിജയത്തിനായി ഓസ്‌ട്രേലിയ നേടേണ്ടതുണ്ട്, കൈയ്യില്‍ അവശേഷിക്കുന്നത് 9 വിക്കറ്റും. ഒട്ടും അനായാസമായിരിക്കില്ല ഓസ്‌ട്രേലിയക്ക് ഇനിയുള്ള മണിക്കൂറുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!