ഈഡനില്‍ കോലിയേക്കാള്‍ ഓസ്ട്രേലിയ പേടിക്കുന്നത് മറ്റൊരാളെ

By Web DeskFirst Published Sep 20, 2017, 6:14 PM IST
Highlights

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വ്യാഴാഴ്ച ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ഇന്ത്യന്‍ താരം ആരായിരിക്കും. വിരാട് കോലിയെന്ന സ്വാഭാവിക ഉത്തരം ഈഡനില്‍ മാത്രം ശരിയാവില്ല. കാരണം, അവിടുത്തെ രാജാവ് കോലിയല്ല, രോഹിത് ശര്‍മയാണ്. കൊല്‍ക്കത്തയുടെ രാജകുമാരനായ സൗരവ് ഗാംഗുലിയ്ക്ക് പോലും ഈഡനില്‍ ഇത്രയും അനുപമമായ റെക്കോര്‍ഡില്ല. അത്രമേല്‍ അഗാധമാണ് ഈഡനും രോഹിത്തും തമ്മിലുള്ള പ്രണയം.

2013ലാണ് രോഹിത്തും ഈഡനും തമ്മില്‍ പ്രണയത്തിലാവുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ പരമ്പരയെന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യാ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഈഡനിലായിരുന്നു. അരങ്ങേറ്റക്കാരനായ രോഹിത് 177 റണ്‍സടിച്ചാണ് അന്ന് സച്ചിനെപ്പോലും ആ മത്സരത്തില്‍ നിഷ്പ്രഭനാക്കിയത്.

ഒരുവര്‍ഷത്തിനകം ഈഡനും രോഹിത്തും തമ്മിലുള്ള പ്രണയം കൂടുതല്‍ തീവ്രമായി.

നിസഹാരായ ലങ്കന്‍ ബൗളിംഗ് നിരയെ അടിച്ചുപറത്തി രോഹിത് ഈഡനില്‍ നേടിയ 264 റണ്‍സ് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായി. ഐപിഎല്ലിലും രോഹിത് കൊല്‍ക്കത്തയോടുള്ള പ്രണയം തുടര്‍ന്നു. മുംബൈയ്ക്കായി രോഹിത് രണ്ടുതവണ കിരീടം നേടിയപ്പോഴും വേദിയായത് ഈഡന്‍ തന്നെയായിരുന്നു.

തീര്‍ന്നില്ല ഐപിഎല്ലില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും രോഹിത് ഈഡനില്‍ സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ പാക്കിസ്ഥാനെതിരെ 10 റണ്‍സിന് പുറത്തായത് മാത്രമാണ് ഈഡനില്‍ രോഹിത്തിന്റെ അപൂര്‍വ പ്രണയ പരാജയം. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഓസ്ട്രേലിയക്ക് ആദ്യ തകര്‍ക്കേണ്ടത് ഈഡനോടുള്ള രോഹിത്തിന്റെ പ്രണയം തന്നെയായിരിക്കുമെന്നുറപ്പ്.

 

 

 

click me!