
പൂനെ: ഐപിഎല്‍ പതിനൊന്നാം പതിപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സണുമൊക്കെ. എന്നാല്‍, ഇവരുടെ ഓരോ അടിയും കൊള്ളുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന് വേണ്ടി പാഡ് കെട്ടിയ രണ്ട് താരങ്ങളാണ് രണ്ട് ദിവസത്തിനിടെ സെഞ്ചുറി നേടിയത്. ക്രിസ് ഗെയ്‌ലും ഷെയ്ന്‍ വാട്‌സണും. ഇരുവരും തകര്‍പ്പന്‍ ഫോമിലും. ബാംഗ്ലൂര്‍ പുറത്താക്കിയ മറ്റൊരു താരം കെ.എല്‍. രാഹുലാവട്ടെ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി റണ്‍സ് കണ്ടെത്തുന്നു. മറുവശത്ത് കോഹ്ലി ഒഴികെ ഒരു താരം പോലും ഫോമിലല്ലാത്തത് ബാംഗ്ലൂരിനേയും വിഷമിപ്പിക്കുന്നു.
ബാംഗ്ലൂര്‍ ഒഴിവാക്കിയ ക്രിസ് ഗെയ്ല്‍ എത്തിയത് കിങ്‌സ് ഇലവന്‍ പഞ്ചാബില്‍. ലേലത്തില്‍ ആദ്യ രണ്ട് തവണയും ഗെയ്‌ലിനെ വിളിക്കാന്‍ ഫ്രാഞ്ചൈസികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിലെ അരങ്ങേറ്റം ഗെയ്ല്‍ മോശമാക്കിയില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 33 പന്തില്‍ 63 റണ്‍സ്. രണ്ടാം മത്സരത്തിലാണ് സെഞ്ചുറി പിറന്നത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ. 63 പന്തില്‍ 104 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.
ചെന്നൈയിക്ക് വേണ്ടി ഇന്ന് ഷെയ്ന്‍ വാട്‌സണും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 57 പന്ത് മാത്രം നേരിട്ട വാട്‌സണ്‍ 106 റണ്‍സ് അടിച്ചെടുത്തു. മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 42 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങിലും വാട്‌സണ്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതുവരെ നേടിയത് അഞ്ച് വിക്കറ്റുകള്‍.
ടൂര്‍ണമെന്റില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി നേടിയ താരമാണ് കെ.എല്‍. രാഹുല്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയായിരുന്നു രാഹുലിന്റെ വെടിക്കെട്ട് പ്രകടനം. രണ്ടാം മത്സരത്തില്‍ 47 റണ്‍സ്. മൂന്നാം മത്സത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 37.
ഇവര്‍ മൂവരേയും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത്തവണ ടീമില്‍ നിലനിര്‍ത്തിയില്ല. ഗെയ്‌ലിനും വാട്‌സണും വിനയായത് മോശം ഫോമും പ്രായവുമാണെങ്കില്‍ രാഹുലിന്റെ കാര്യത്തില്‍ എന്താ സംഭവിച്ചതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ്. സര്‍ഫറാസ് ഖാനെ പോലെയുള്ള താരത്തെ ബാംഗ്ലൂര്‍ നിലനിര്‍ത്തുകയും ചെയ്തു. ഇപ്പോഴെങ്കിലും അധികൃതര്‍ ചിന്തിച്ച് കാണും ടീം സെലക്ഷനിലുണ്ടായ അമളിയെ കുറിച്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!