ഐസിസി ടെസ്റ്റ് റാങ്കിംഗ്: ധോണിയെയും മറികടന്ന് റിഷഭ് പന്തിന് ചരിത്രനേട്ടം

By Web TeamFirst Published Jan 8, 2019, 2:39 PM IST
Highlights

1973ല്‍ ഇന്ത്യയുടെ ഫറൂഖ് എഞ്ചിനീയര്‍ പതിനേഴാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ കീപ്പറുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. പന്തിന്റെ മുന്‍ഗാമിയായ എംഎസ് ധോണി ടെസ്റ്റ് കരിയറില്‍ 19-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്കും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ചരിത്ര നേട്ടം. പൂജാരയ കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ റിഷഭ് പന്ത് 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന ഐസിസി റാങ്കിംഗ് എന്ന നേട്ടത്തിനൊപ്പമാണ് പന്ത് എത്തിയത്.

1973ല്‍ ഇന്ത്യയുടെ ഫറൂഖ് എഞ്ചിനീയര്‍ പതിനേഴാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ കീപ്പറുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. പന്തിന്റെ മുന്‍ഗാമിയായ എംഎസ് ധോണി ടെസ്റ്റ് കരിയറില്‍ 19-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ 59-ാം സ്ഥാനത്തായിരുന്നു പന്ത്. സിഡ്നി ടെസ്റ്റിലെ മിന്നും സെഞ്ചുറികളാണ് ഇരുവരുടെയും റാങ്കിംഗില്‍ പ്രതിഫലിച്ചത്.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് പൂജാര മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കീവീസ് നായകന്‍ കെയ്ന്‍ വില്യാംസണാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 22-ാം സ്ഥാനത്തേക്ക് വീണു

ബൗളര്‍മാരില്‍ സിഡ്നിയില്‍ അഞ്ചു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 45-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്ത് തിരിച്ചെതി. ഓസീസിനെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച അശ്വിന്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ബൂംമ്ര പതിനാറാം സ്ഥാനത്തും മുഹമ്മദ് ഷമി 22-ാം സ്ഥാനത്തുമാണ്.

ടീം റാങ്കിംഗില്‍ ഇന്ത്യ 116 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 108 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരന്പര തോറ്റതോടെ ഒരു പോയന്റ് നഷ്ടമായെങ്കിലും ഓസ്ട്രേലിയ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

click me!