ശ്രീലങ്കയോട് തോറ്റമ്പി ഇന്ത്യ; ബൗളിംഗിലും ബാറ്റിംഗിലും സമ്പൂര്‍ണ്ണ പരാജയം

Published : Dec 10, 2017, 05:23 PM ISTUpdated : Oct 05, 2018, 01:53 AM IST
ശ്രീലങ്കയോട് തോറ്റമ്പി ഇന്ത്യ; ബൗളിംഗിലും ബാറ്റിംഗിലും സമ്പൂര്‍ണ്ണ പരാജയം

Synopsis

ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി‍. ഇന്ത്യയുയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം ലങ്ക 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 49 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. എയ്ഞ്ചലോ മാത്യൂസ് 25 റണ്‍സും ഡിക്ക്‌വെല്ല 26 റണ്‍സുമെടുത്തു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ഭൂംമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. ഇതോടെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ അരങ്ങേറ്റം പരാജയത്തോടെയായി.

നേരത്തെ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി(65) മാത്രമാണ് ബാറ്റിംഗില്‍ പൊരുതിയത്. . കുല്‍ദീപ് യാദവ് 19 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 10 റണ്‍സുമെടുത്ത് പുറത്തായി. പത്ത് ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സരങ്ക ലക്മലാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. നുവാന്‍ പ്രദീപ് രണ്ടും മാത്യൂസ്, പെരേര, ധനന്‍ഞ്ജയ, പതിരാന എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പ് ശിഖര്‍ ധവാനെ എയ്ഞ്ചലോ മാത്യൂസ് പറഞ്ഞയച്ചു. പിന്നാലെ രണ്ട് റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മ്മയെ പുറത്താക്കി ലക്മല്‍ തേര്‍വാഴ്ച്ച തുടങ്ങി. 18 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക് ലക്മലിന് വിക്കറ്റ് നല്‍കി കൂടാരം കയറി. അരങ്ങേറ്റ മത്സരത്തിനെത്തിയ ശ്രേയസ് അയ്യര്‍ക്ക് ഒന്‍പത് റണ്‍സെടുക്കാനെയായുള്ളൂ. രണ്ട് റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു ലക്മലിന്‍റെ മൂന്നാമത്തെ ഇര. പിന്നീടെത്തിയ ധോണി മികച്ച രീതിയില്‍ കളിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. 

കൂറ്റനടികള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഹര്‍ദിക് പാണ്ഡ്യയും(10)ന് പുറത്തായി. പിന്നീട് റണ്ണൊന്നുമെടുക്കാതെ ലക്മലിന് നാലാം വിക്കറ്റ് സമ്മാനിച്ച് ഭുവനേശ്വര്‍ കുമാറും വന്ന വേഗത്തില്‍ മടങ്ങിയപ്പോള്‍ നേരിയ പ്രതീക്ഷ ധോണി- കുല്‍ദീപ് സഖ്യത്തിലായി. കുല്‍ദീപ് യാദവ് പുറത്തായതിന് പിന്നാലെ ജസ്പ്രീത് ഭൂംമ്രയും അക്കൗണ്ട് തുറക്കാതെ കളംവിട്ടു. ഒടുവില്‍ യശ്വേന്ദ്ര ചഹലിനെ കാഴ്ച്ചക്കാരനാക്കി ധോണിയുടെ വക കൂറ്റനടികള്‍. അതിനിടെ അര്‍ദ്ധ സെഞ്ചുറിയും മുന്‍ നായകന്‍ പിന്നിട്ടു. ഒടുവില്‍ തിസാര പെരേരക്ക് വിക്കറ്റ് സമ്മാനിച്ച് ധോണി മടങ്ങിയപ്പോള്‍ ഇന്ത്യ 112ല്‍ ഒതുങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ എഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍ ഗുണതിലകയെ ഭൂംമ്ര പറഞ്ഞയച്ചു. പിന്നാലെ റണ്ണൊന്നുമെടുക്കാതെ തിരിമന്നെ ഭുവനേശ്വറിന് കീഴടങ്ങി. എന്നാല്‍ ഒരറ്റത്ത് ക്രിയാത്മകമായി കളിച്ച തരംഗ 46 പന്തില്‍ 49 റണ്‍സെടുത്ത് ശ്രീലങ്കയുടെ നില ഭദ്രമാക്കി. അവസാനം ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസും ഡിക്ക്‌വെല്ലയും നിലയുറപ്പിച്ചതോടെ ആദ്യ മത്സരത്തില്‍ വിജയിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ലങ്ക മുന്നിലെത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍