
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. ഒമ്പതാം ഏകദിന സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ(120) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ചഹല്‍-കുല്‍ദീപ് സ്‌പിന്‍ ദ്വയത്തിന് മുന്നില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് നായകന്‍ ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യശ്വേന്ദ്ര ചഹല്‍ രണ്ടും പേസര്‍മാരായ ഭുവനേശ്വറും ഭൂംമ്രയും ഓരോ വിക്കറ്റുകളും നേടി. ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്(37), ഡി കോക്ക്(37), ഫെഹ്ലുക്വയോ(27) എന്നിങ്ങനെയാണ് മറ്റ് പ്രോട്ടീസ് താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍.
ടീം സ്കോര്‍ 30ല്‍ നില്‍ക്കേ ഓപ്പണര്‍ ഹാഷിം അംലയെ(16) പുറത്താക്കി പേസര്‍ ഭൂംമ്രയാണ് കൂട്ടക്കുരുതിക്ക് തുടക്കമിട്ടത്. 37 റണ്‍സെടുത്ത സഹ ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിനെ മടക്ക ചഹല്‍ ബ്രേക്ക് ത്രൂ നല്‍കുമ്പോള്‍ ടീം സ്കോര്‍ 83. പിന്നാലെ എയ്ഡന്‍ മക്രാമിനെ(9) ചഹലും 12 റണ്‍സെടുത്ത ഡുമിനി കുല്‍ദീപും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. എന്നാല്‍ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരിക്കേ നായകന്‍ ഫാഫ് ഡുപ്ലസി ഒരറ്റത്ത് പൊരുതി നിന്നു.
മില്ലര്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് കുല്‍ദീപിന്‍റെ പന്തില്‍ കോലിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 134 എന്ന നിലയില്‍ പരുങ്ങി. എന്നാല്‍ വാലറ്റത്ത് ക്രിസ് മോറിസിനെയും ഫെഹ്ലുക്വയോയും കൂട്ടുപിടിച്ച് ഡുപ്ലസിസ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. മോറിസിനെ മടക്കി കുല്‍ദീപും 120 റണ്‍സെടുത്ത ഡുപ്ലസിയെ പറഞ്ഞയച്ച് ഭുവിയും തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 269ല്‍ ഒതുങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!