സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും മുന്നേറ്റം. ഒരു ദശാബ്ദത്തിനിടെ നേടുന്ന ഏറ്റവും മികച്ച റാങ്കിംഗിൽ ഇന്ത്യയെത്തി. ജനുവരിയിൽ പുറത്തു വിട്ട പുതിയ റാങ്കിംഗിൽ ആറു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 129–മത്തെ സ്‌ഥാനത്തെത്തി. 243 പോയിന്‍റുമാണ് ഇന്ത്യ 129–മത്തെ സ്‌ഥാനത്തെത്തിയത്. 2005 ഡിസംബറിൽ 127–മത്തെ സ്‌ഥാനത്തെത്തിയതായിരുന്നു ഇതിന് മുമ്പ് ഇന്ത്യയുടെ മികച്ച റാങ്കിംഗ്.
കഴിഞ്ഞ വർഷം ഇന്ത്യ കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും വിജയിക്കാനായതാണ് റാങ്കിംഗിലും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. പുതിയ റാങ്കിംഗിലും അർജന്റീനയാണ് ഒന്നാമത്. ബ്രസീൽ രണ്ടും ജർമനി മൂന്നും സ്‌ഥാനങ്ങളിൽ തുടരുന്നു. കഴിഞ്ഞ ഡിസംബറിൽ ലോക റാങ്കിംഗിൽ ഇന്ത്യ 135–മത്തെ സ്‌ഥാനത്തായിരുന്നു.