
ലണ്ടന്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന് ബാറ്റിംഗ് തകര്‍ച്ച. ഹോവ്, കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ 174 എല്ലാവരും പുറത്തായി. ഇസാക് മുഹമ്മദ് (42), മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ മകന്‍ റോക്കി ഫ്‌ളിന്റോഫ് (56) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കനിഷ്‌ക് ചൗഹാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ എസ് ആംബ്രിഷ് മലയാളി താരം മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനമാണ് ഇന്ന് നടക്കുന്നത്.
മോശമല്ലാത്ത തുടക്കമായിരുന്നു ആതിഥേയര്‍ക്ക്. ഒന്നാം വിക്കറ്റില്‍ ബെന്‍ ഡോക്കിന്‍സ് (18) - ഇസാക് സഖ്യം 39 റണ്‍സ് ചേര്‍ത്തു. ഡോക്കിന്‍സിനെ പുറത്താക്കി ഹെനില്‍ പട്ടേല്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ ഒരറ്റത്ത് ഇസാക് ആക്രമിച്ച് കളിച്ചു. മൂന്നാം വിക്കറ്റില്‍ ബെന്‍ മയേസിനൊപ്പം 37 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാന്‍ സാധിച്ചു. എന്നാല്‍ ഇരുവരും പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇതോടെ മൂന്നിന് 80 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നാലെ മധ്യ നിര പാടെ തകര്‍ന്നു. തോമസ് റ്യൂ (5), ജോസഫ് മൂര്‍സ് (9), റാല്‍ഫി ആല്‍ബര്‍ട്ട് (5), ജാക്ക് ഹോം (5) എന്നിവര്‍ വന്നത് പോലെ മടങ്ങി.
ഇതോടെ ഏഴിന് 129 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് ജെയിംസ് മിന്റോയെ (10) കൂട്ടുപിടിച്ച് ഫ്‌ളിന്റോഫ് 25 റണ്‍സ് കൂട്ടിചേര്‍ത്തു. മിന്റോയെ പുറത്താക്കി കനിഷ്‌ക്കാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ തസീം ചൗധരി അലിക്ക്് (1) തിളങ്ങാനായില്ല. വാലറ്റക്കാരന്‍ എ എം ഫ്രഞ്ചിനെ (0) കൂട്ടുപിടിച്ച് ഫ്‌ളിന്റോ നടത്തിയ പ്രകടനമാണ് മാന്യമായ സ്‌കോറെങ്കിലും സമ്മാനിച്ചത്. ഫ്രഞ്ച് പുറത്താവാതെ നിന്നു. 90 പന്തുകള്‍ നേരിട്ട ഫ്‌ളിന്റോഫ് മൂന്ന് വീതം സിക്‌സും ഫോറും നേടി. 10 ഓവര്‍ എറിഞ്ഞ ഇനാന്‍ 37 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരോവര്‍ മെയ്ഡ് ഇന്‍ ആക്കാനും താരത്തിന് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!