
ദില്ലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരക്കെതിരെ മുന്‍താരങ്ങളും ആരാധകരും വിമര്‍ശനം തുടരുന്നതിനിടെ വ്യത്യസ്ത അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പോരാട്ടം പോലും കാഴ്ചവെക്കാതെ കീഴടങ്ങിയത് അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ ഇതൊരു ദു:സ്വപ്നമായി കണ്ട് അതില്‍ നിന്ന് അവര്‍ പെട്ടെന്ന് ഉണരട്ടേയെന്ന് വ്യക്തമാക്കി.
എന്നാല്‍ തരൂരിന്റെ ട്വീറ്റിന് താഴെ ഒരു ആരാധകന്‍ 1936ല്‍ ബ്രാഡ്മാന്റെ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ 2-0ന് പിന്നില്‍ നിന്നശേഷം അടുത്ത മൂന്ന് ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോഴാണ് ആ സ്വപ്നത്തെക്കുറിച്ച് തരൂര്‍ ക്ലാസിക് മറുപടി നല്‍കിയത്.
പിന്നീടായിരുന്നു സ്കൂള്‍ കുട്ടിയുടെ സ്വപ്നംപോലെ ഒന്ന് മൂന്നാം ടെസ്റ്റില്‍ സംഭവിക്കട്ടേയെന്ന് പറഞ്ഞ് തരൂര്‍ രണ്ടാമത്തെ ട്വീറ്റ് ചെയ്തതത്. മൂന്നാം ടെസ്റ്റില്‍ ലഞ്ചിന് മുമ്പ് ശീഖര്‍ ധവാന്‍ സെഞ്ചുറി അടിക്കുകയും പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ കുല്‍ദീപ് യാദവ് ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തുകയും ചെയ്യും. അരങ്ങേറ്റത്തില്‍ തന്നെ റിഷഭ് പന്ത് സെഞ്ചുറി അടിക്കും. ചേതേശ്വര്‍ പൂജാര അഞ്ച് ദിവസവും ബാറ്റ് ചെയ്യും. നമുക്കും അത് സ്വപ്നം കാണാമെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!