
ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തിലും ദക്ഷിണാഫ്രിക്കയ്‍ക്ക് എതിരെ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനത്തിന്റെയും ഭുവനേശ് കുമാറിന് പകരം ടീമില്‍ അവസരം കിട്ടിയ താക്കൂറിന്റെ നാല് വിക്കറ്റ് നേട്ടത്തിലുമാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 205 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 107 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്‍ടത്തില്‍ വിജയം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വലിയ സ്‍കോറിലെത്തും മുന്നേ ഓപ്പണര്‍മാരെ നഷ്‍ടപ്പെട്ടിരുന്നു. 18 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകള്‍ ഉള്‍പ്പടെ 18 റണ്‍സ് എടുത്ത് ധവാനും 13 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 15 റണ്‍സ് എടുത്ത് രോഹിത് ശര്‍മ്മയും പുറത്തായി. എന്നാല്‍ പിന്നീട് നായകന്‍ വിരാട് കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ടീം ഇന്ത്യയുടെ സ്‍കോറിംഗിന് വേഗം കുറയ്‍ക്കാതെ നോക്കുകയായിരുന്നു. വിരാട് കോലി തകര്‍ത്ത് മുന്നേറിയപ്പോള്‍ അജിങ്ക്യ രഹാനെ നായകന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. 96 പന്തുകളില്‍ നിന്ന് രണ്ട് സിക്സറും 19 ഫോറുകളും ഉള്‍പ്പടെ 129 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ 50 പന്തുകളില്‍ നിന്ന് മൂന്ന് ഫോറുകള്‍ ഉള്‍പ്പടെ 34 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഭുവനേശ് കുമാറിന് പകരം ടീമില്‍ അവസരം കിട്ടിയ താക്കൂറിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക ചെറിയ സ്‍കോറിന് പുറത്താകുകയും ചെയ്‍തു. ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിന് ആണ് പുറത്താക്കിയത്.
മോശമല്ലാത്ത തുടക്കം കിട്ടിയ ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത് താക്കൂര്‍ ആയിരുന്നു. 10 റണ്‍സ് എടുത്തിരുന്ന അംലയാണ് ആദ്യം പുറത്തായത്. വിക്കറ്റ് നഷ്‍ടപ്പെട്ടെങ്കിലും സ്‍കോറിംഗിന് വേഗം കുറയ്‍ക്കാതെ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ബാറ്റ്‍സ്‍മാനെയും താക്കൂര്‍ അധികം വൈകാതെ പറഞ്ഞയച്ചു. മര്‍ക്രത്തെയായിരുന്നു താക്കൂര്‍ അടുത്തതായി പുറത്താക്കിയത്. എബി ഡിവില്യേഴ്‍സിനെ പുറത്താക്കി ചാഹലും ദക്ഷിണാഫ്രിക്കയെ വിരിഞ്ഞുകെട്ടി. കിട്ടിയ അവസരം മുതലാക്കി പന്തെറിഞ്ഞ താക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്‍ത്തിയപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നോക്കിയ സോണ്ടോയെയും (54) പുറത്താക്കിയത് ചാഹലാണ്. ഭുംറ രണ്ടു വിക്കറ്റും യാദവും പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ നാല് ജയവുമായി ടീം ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!