അര്‍ജന്‍റീനയില്‍ കളിക്കാര്‍ സ‍ഞ്ചരിച്ച ബസ് ആരാധകര്‍ ആക്രമിച്ചു; ടെവസ് അടക്കമുള്ളവര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 25, 2018, 10:14 AM IST
Highlights

പ്രമുഖ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നിവര്‍ക്കും പരിക്കേറ്റു. പെരസിന് കണ്ണിന് ഗുരുതരമായ പരിക്കേറ്റപ്പോല്‍ ലമാര്‍ഡോയുടെ തലയിലാണ് കല്ലേറ് കൊണ്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ബൊക്ക ആരാധകര്‍ റിവര്‍പ്ലേറ്റ് താരങ്ങളെ ആക്രമിച്ചിട്ടുണ്ട്

ബ്യൂണസ് ഏറീസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഭരണരംഗം അത്രമേല്‍ മോശമാകുന്നുവെന്ന് വ്യക്തമാകുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയ താരങ്ങളടക്കം സഞ്ചരിച്ച ബസ് ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്‍റീനയില്‍ നിന്ന് പുറത്തുവരുന്നത്.

അര്‍ജന്‍റീനന്‍ ലീഗിലെ ചില വൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും തമ്മിലുള്ള പോരാട്ടത്തിന് മുമ്പായിരുന്നു ആക്രമണം. കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ രണ്ടാംപാദ മത്സരം അനിഷ്ട സംഭവങ്ങള്‍ കാരണം മാറ്റിവച്ചു. റിവര്‍പ്ലേറ്റ് ആരാധകരാണ് ഫുട്ബോള്‍ ലോകത്തിനാകെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.

റിവര്‍ പ്ലേറ്റിന്റെ ഗ്രൗണ്ടിലായിരുന്നു രണ്ടാം പാദ ഫൈനല്‍ തീരുമാനിച്ചിരുന്നത്. പോരാട്ടത്തിനായി ബൊക്ക ടീം ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്ലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രൂക്ഷമായ കല്ലേറാണ് ഉണ്ടായത്. അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍ പെടുന്ന കാര്‍ലോസ് ടെവസ് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലകറക്കം അനുഭവപ്പെട്ടതിനാല്‍ ടെവസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രമുഖ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നിവര്‍ക്കും പരിക്കേറ്റു. പെരസിന് കണ്ണിന് ഗുരുതരമായ പരിക്കേറ്റപ്പോല്‍ ലമാര്‍ഡോയുടെ തലയിലാണ് കല്ലേറ് കൊണ്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് വര്‍ഷം മുമ്പ് ബൊക്ക ആരാധകര്‍ റിവര്‍പ്ലേറ്റ് താരങ്ങളെ ആക്രമിച്ചിട്ടുണ്ട്.

കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ ആദ്യപാദ പോരാട്ടം സമനിലയായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാംപാദ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് കിരീടം സ്വന്തമാകും. മത്സരം ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.

click me!