
പോര്‍ട്ട് എലിസബത്ത്: ചരിത്രത്തിലെ ആദ്യ നാലുദിന ടെസ്റ്റിന് രണ്ട് ദിവസം കൊണ്ട് അന്ത്യം. പ്രോട്ടീസ് ബൗളിംഗിനു മുന്നില്‍ സിംബാബ്‌വെ തകര്‍ന്നടിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 120 റണ്‍സിനും വിജയിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക നേടിയ 309 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെക്ക് രണ്ട് ഇന്നിംഗ്സിലുമായി 189 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ മോണി മോര്‍ക്കലും കേശവ് മഹാരാജുമാണ് സിംബാബ്‌വെയെ എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടിയ എയ്ഡന്‍ മര്‍ക്രാമാണ് കളിയിലെ താരം.
ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 30 റണ്‍സെന്ന നിലയിലായിരുന്ന സിംബാബ്‌വെക്ക് രണ്ടാം ദിനം 38 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരെയും നഷ്ടമായി. 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് കൊയ്ത മോണി മാര്‍ക്കലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ രബാദയും ഫെഹ്ലുക്വായോയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഫോളോ ഓണിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 23 റണ്‍സെടുത്ത ക്രയ്ഗ് ഓവര്‍ട്ടണാണ് ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് നേടിയ ഫെഹ്ലുക്വായോയും തകര്‍ത്താടിയപ്പോള്‍ ചരിത്രം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം നിന്നു.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 309 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം സെഞ്ചുറിയും(125) നായകന്‍ എബി ഡിവില്ലേഴ്‌സ് അര്‍ദ്ധ സെഞ്ചുറിയും(53) നേടി. നാലുദിന ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കാരന്‍ എന്ന റെക്കോര്‍ഡ് മര്‍ക്രാം സ്വന്തമാക്കി. ബുവാമ 44 റണ്‍സെടുത്തും എള്‍ഗര്‍ 31 റണ്ണെടുത്തും പുറത്തായി. സിംബാബ്‌വെക്കായി കെയ്ല്‍ ജര്‍വിസ്, ക്രിസ് മോഫൂ എന്നിവര്‍ മൂന്ന് വിക്കറ്റും ഗ്രേം ക്രീമര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!