
സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. മൂന്ന് ഫോര്‍മാറ്റിലും കോലി പ്രകടിപ്പിക്കുന്ന റണ്‍ദാഹമാണ് ഈ വിശേഷണത്തിന് കാരണം. ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി കടപുഴക്കിയാണ് കോലിയുടെ ജൈത്രയാത്ര. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് മൂന്നിലെത്താന്‍ സ്റ്റീവ് സ്മിത്ത് എന്ന കടമ്പ കടന്നേ മതിയാകൂ. ബൗളറായി ടീമിലെത്തി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന സ്മിത്ത് ഇന്ന് ലോക ഒന്നാം നമ്പര്‍ താരമാണ്.
ബ്രാഡ്മാന് ശേഷം ഓസീസ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനെന്ന വിശേഷണം ഇതിനകം നേടിക്കഴിഞ്ഞു സ്മിത്ത്. വിരാട് കോലിയെ ബഹുദൂരം പിന്നിലാക്കിയാണ് സ്റ്റീവ് സ്മിത്തിന്‍റെ ടെസ്റ്റ് പ്രയാണം. 59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 22 സെഞ്ചുറികളും രണ്ട് ഡബിള്‍ സെഞ്ചുറികളുമടക്കം 5786 റണ്‍സാണ് സ്മിത്തിന്‍റെ സമ്പാദ്യം. അതേസമയം 63 മത്സരങ്ങള്‍ കളിച്ച കോലിക്ക് 20 ശതകങ്ങളും ആറ് ഇരട്ട സെഞ്ചുറികളുമടക്കം 5268 റണ്‍സ് നേടാനേ കഴിഞ്ഞിട്ടുള്ളൂ. ആദ്യ 24 ഇന്നിങ്സിൽ ഒരു സെഞ്ചുറി പോലും സ്മിത്ത് നേടിയിരുന്നില്ല.
കോലി ഇരട്ട സെഞ്ചുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടിട്ടും സ്മിത്തിന് മുകളിലെത്തുന്നില്ല. ബാറ്റിംഗ് ശരാശരിയില്‍ കോലിയെക്കാള്‍ ബഹുദൂരം മുന്നിലാണ് സ്മിത്ത്. സ്മിത്തിന്‍റെ ശരാശരി 62.89 ആണെന്നിരിക്കെ കോലിയുടെ ശരാശരി 53.76 മാത്രമാണ്. ബാറ്റിംഗ് ശരാശരിയില്‍ ഡോണ്‍ ബ്രാഡ്മാന്‍(99.94) മാത്രമാണ് സ്മിത്തിന് മുന്നിലുള്ളത്. നായകനെന്ന നിലയില്‍ സ്മിത്തിന്‍റെ ശരാശരി 70ന് മുകളിലാണ്. കളിയളവുകള്‍ നോക്കിയാല്‍ സമകാലിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് താരം സ്റ്റീവ് സ്മിത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!