
ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗില്‍ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്കെതിരെ ഇംഗ്ലണ്ടിന് നിര്‍ണായക ജയം. ജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി കെയ്നും ജെസി ലിംഗാര്‍ഡുമാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ഇംഗ്ലണ്ട് ഫൈനല്‍സിലേക്ക് മുന്നേറി.
57--ാം മിനിട്ടില്‍ ആന്ദ്രെ ക്രാമറിച്ചിന്റെ ഗോളില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ 78-ാം മിനിറ്റില്‍ ലിംഗാര്‍ഡിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. 85-ാം മിനിറ്റിലായിരുന്നു ബെല്‍ ചില്‍വെല്ലിന്റെ ഫ്രീ കിക്കില്‍ നിന്ന് ഇംഗ്ലണ്ടിനായി ഹാരി കെയ്നിന്റെ വിജയഗോള്‍. ലോകകപ്പ് സെമി ഫൈനലില്‍ ഇതേ സ്കോറിനാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മറികടന്നത്. ലോകകപ്പ് തോല്‍വിക്കുള്ള പകരം വീട്ടല്‍ കൂടിയായി ഇംഗ്ലണ്ടിന്റെ വിജയം.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അടുത്തവര്‍ഷം ജൂണില്‍ പോര്‍ച്ചുഗലില്‍ നടക്കുന്ന സെമിഫൈനലിലേക്കും അവസാന ഘട്ടത്തിലേക്കും മുന്നേറണമെങ്കില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമായിരുന്നു. തോല്‍വിയോടെ ക്രൊയേഷ്യ അവസാനഘട്ടത്തിലേക്ക് യോഗ്യത നേടാതെ പുറത്തായി. 2009 സെപ്റ്റംബറിനുശേഷം ക്രൊയേഷ്യ ഇംഗ്ലണ്ടിനോട് തോല്‍ക്കുന്നത് ഇതാദ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!