
ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 2012ല്‍ ഓസ്ട്രേലിയയില്‍ നടന്ന സിബി സീരീസിനിടെ ധോണിയെടുത്ത തീരുമാനങ്ങള്‍ക്കെതിരെ ആണ് ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗംഭീര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
2012ലെ സിബി സീരിസിനിടെ ധോണി പറഞ്ഞത് എന്നെയും സച്ചിനെയും സെവാഗിനെയും ഒരുമിച്ച് അന്തിമ ഇലവനില്‍ കളിപ്പിക്കാനാവില്ലെന്നായിരുന്നു. അതിന് പറഞ്ഞ കാരണം 2015ലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കണമെന്നും. ധോണി അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് വലിയൊരു ഷോക്കായിരുന്നു. കാരണം 2015ലെ ലോകകപ്പിനായി 2012ലെ ടീമിനെ തെരഞ്ഞെടുക്കുക എന്നത് വിശ്വസിക്കാനായില്ല. എനിക്ക് മാത്രമല്ല, ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളവും അതുകേട്ടാല്‍ ഞെട്ടലുണ്ടാവും.
നിങ്ങള്‍ അടുത്ത ലോകകപ്പ് ടീമിലുണ്ടാവില്ലെന്ന് ആരും ഞങ്ങളോട് അപ്പോള്‍ പറഞ്ഞിട്ടില്ല. ടീമിനായി നിങ്ങള്‍ റണ്‍സടിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ധാരാളം റണ്‍സടിക്കുകയും ഫീല്‍ഡില്‍ നിങ്ങളൊരു ബാധ്യത അല്ലാതിരിക്കുകയും ചെയ്യുന്ന കാലത്തോളം നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നിടത്തോളം കാലം ടീമിനായി കളിക്കാം. ഞങ്ങള്‍ മൂന്നുപേരെയും അന്തിമ ഇലവനില്‍ ഒരുമിച്ച് കളിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ധോണി തന്നെ പിന്നീട് അതേ ടൂര്‍ണമെന്റില്‍ ഞങ്ങളെ ഒരുമിച്ച് അന്തിമ ഇലവനില്‍ കളിപ്പിച്ചു.
ജയം അനിവാര്യമായൊരു മത്സരത്തില്‍ സച്ചിനും വീരുവും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും ഞാന്‍ വണ്‍ഡൗണായി ഇറങ്ങുകയും കോലി നാലാം നമ്പറില്‍ ഇറങ്ങുകയും ചെയ്തു. ശ്രീലങ്കക്കെതിരായ ആ കളി നമ്മള്‍ അനായാസം ജയിച്ചു. ആ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ധോണി ഞങ്ങളെ ഒരുമിച്ച് കളിപ്പിച്ചിരുന്നില്ല. റൊട്ടേഷന്‍ പോളിസി ആണെന്നാണ് അപ്പോള്‍ കരുതിയത്. എന്നാല്‍ നിര്‍ണായക മത്സരം വന്നപ്പോള്‍ ഞങ്ങളെ മൂന്നാളെയും അന്തിമ ഇലവനില്‍ കളിപ്പിക്കുകയും ചെയ്തു.
ഒന്നുകില്‍ ആദ്യം എടുത്ത തീരുമാനത്തില്‍ ധോണി ഉറച്ചു നില്‍ക്കണമായിരുന്നു. അല്ലെങ്കില്‍ ധോണി ആദ്യമെടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് അതിനര്‍ത്ഥം. അല്ലെങ്കില്‍ രണ്ടാമതെടുത്ത തീരുമാനം തെറ്റായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ധോണി അന്നെടുത്ത തീരുമാനം ഞങ്ങള്‍ മൂന്നുപേര്‍ക്കും വലിയ ഞെട്ടലായിരുന്നു-ഗംഭീര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് സെവാഗിന്റെയും ഗംഭീറിന്റെയും പുറത്താകലിന് പിന്നില്‍ ധോണിയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗംഭീറിന്റെ വാക്കുകള്‍. 37കാരനായ ഗംഭീര്‍ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന രഞ്ജി മത്സരം കളിക്കുന്ന ഗംഭീര്‍ ആന്ധ്രക്കെതിരെ സെഞ്ചുറി നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!