
കെന്‍സിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ ആദ്യ രണ്ടു സെഷനും ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ മുഖം മങ്ങിയിരുന്നു. 123/1 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ചായക്ക് പിരിഞ്ഞത്. അവസാന ടെസ്റ്റില്‍ ആശ്വാസജയം തേടിയിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ഇതോടെ നിരാശരായി. എന്നാല്‍ ചായക്കുശേഷമുള്ള അവസാന സെഷനില്‍ പേസ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകള്‍ പൊടുന്നനെ നിലംപൊത്തി.
ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 198/7 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. പേസ് ബൗളര്‍മാരിലൂടെ നടത്തിയ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയിലും പ്രതിഫലിച്ചു. ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധക കൂട്ടമായ ഭാരത് ആര്‍മിക്ക് മുമ്പാകെ ബൗണ്ടറിലൈനില്‍വെച്ച് ബാംഗ്ര നൃത്തം കളിച്ചാണ് ശീഖര്‍ ധവാന്‍ ഇന്ത്യയുടെ തിരിച്ചുവരവ് ആഘോഷിച്ചത്.
ഇതുകണ്ട് കമന്ററി ബോക്സിലിരുന്ന ഹര്‍ഭജന്‍ സിംഗിനും ആവേശം കയറി. ഹര്‍ഭജനും കമന്ററി ബോക്സിലിരുന്ന് ബാംഗ്ര കളിച്ചതോടെ മുന്‍ ഇംഗ്ലീഷ് താരവും സഹ കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡും ഹര്‍ഭജനെ അനുകരിച്ച് ബാംഗ്ര കളിച്ചു. 131/1 എന്ന ശക്തമായ നിലയില്‍ നിന്നാണ് 48 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായത്. 71 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കും അര്‍ധസെഞ്ചുറി നേടിയ മോയിന്‍ അലിയുമായിരുന്നു ആദ്യ ദിനത്തിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!