ഈ സ്ഥലങ്ങളില്‍ യാത്ര പോകാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

By Web TeamFirst Published Apr 1, 2019, 3:13 PM IST
Highlights

നിങ്ങളെ പേടിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന  ചില സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍‌.

കെട്ടുകഥകളാലും  പഴമ്പുരാണങ്ങളാലും സമ്പന്നമാണ് ഇന്ത്യ. പ്രേതത്തിനും പിശാചിനും കഥകള്‍ക്കപ്പുറം പ്രധാന്യം കൊടുക്കുന്ന ഒരു ജനതയള്ള നാടാണിത്. പേടിപ്പെടുത്തുന്ന ചെറിയൊരു കഥ പോലും കേള്‍ക്കാത്ത ബാല്യം ഇവിടെ ഒരു കുട്ടിക്കുമുണ്ടാവാനിടയില്ല . മുത്തശ്ശിക്കഥകളിലെ പ്രധാനകഥാപാത്രം തന്നെ പ്രേതങ്ങളും പിശാശുക്കളും ആണല്ലോ. കഥകളൊക്കെ സത്യമോ മിഥ്യയോ എന്നത് രണ്ടാമത്തെ കാര്യം. കഥകള്‍ എപ്പോഴും രസകരമാണ്. അവ കേള്‍ക്കാനും ഒന്ന് പേടിക്കാനും അത്ഭുതപ്പെടാനുമൊക്കെ  ആര്‍ക്കാണ് താല്‍പ്പര്യമില്ലാത്തത്? നിങ്ങളെ പേടിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന  ചില സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍‌.

1. അസ്ഥി തടാകം
ഉത്തരാഖണ്ഡിലെ തടാകങ്ങളിലൊന്നാണ് രൂപ്‍കുണ്ട് താടാകം. ഇതിന് മറ്റൊരു വിളിപ്പേരുണ്ട്. അതാണ് അസ്ഥി തടാകം.വര്‍ഷത്തില്‍ പകുതിയില്‍ അധികം സമയവും മഞ്ഞില്‍ പുതഞ്ഞ് തണുത്തുറഞ്ഞു കിടക്കുന്ന ഇവിടെ 1942 ലാണ് തടാകത്തില്‍ ഒരു കൂട്ടം അസ്ഥികള്‍ കണ്ടെത്തുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന  കാനൗജ് രാജാവിന്‍റെയും ഭാര്യയുടെയും വേലക്കാരുടെയും അസ്ഥികൂടാമാണിതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. മഴയോടു കൂടിയ കൊടുങ്കാറ്റില്‍ പെട്ട മരിക്കുകയായിരുന്നുവത്രെ ഇവര്‍.

2. ഒഴുകുന്ന കല്ലുകള്‍
രാമ സേതു പാലത്തിന്‍റെ അവശേഷിപ്പുകള്‍ എന്ന് കരുതുന്ന ചില കല്ലുകള്‍  തമിഴ് നാട്ടിലെ രാമേശ്വരത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. രാമന്‍റെ പേരെഴുതിയിട്ടുള്ള ഈ കല്ലുകള്‍ വെള്ളത്തില്‍ താഴ്ന്ന് പോകില്ലായെന്നാണ്  വിശ്വാസികള്‍ പറയുന്നത്.

3. ലോണര്‍ തടാകം
മഹാരാഷ്ട്രയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. സ്കന്ദ പുരാണത്തില്‍ തടാകത്തെപ്പറ്റി പരാമര്‍ശമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉല്‍ക്കാപതനത്തെ തുടര്‍ന്നാണ് ഈ തടാകമുണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപ്പു കലര്‍ന്ന ജലമാണ് തടാകത്തിന്‍റെ പ്രത്യേകതകളില്‍ ഒന്ന്.

4. ബുള്ളറ്റ് ബാബ ക്ഷേത്രം
രാജസ്ഥാനിലെ ബൈക്കറായിരുന്ന ബന്നാ റാത്തോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചു പോകുമ്പോള്‍ മരത്തിലിടിച്ച്, ഒരു കിടങ്ങില്‍ വീണ് മരിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തുകയും ബൈക്ക് കൊണ്ടുപോവുകയും ചെയ്തു.എന്നാല്‍ പിറ്റേദിവസം പോലീസിന് ബൈക്ക് കാണാന്‍ കഴിഞ്ഞത്  അപകടം നടന്ന അതേ സ്ഥലത്ത് വെച്ചാണ്. ഇപ്രാവശ്യം ചെയിനിട്ട് പൂട്ടിയാണ് അവര്‍ ബൈക്ക് തങ്ങളുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചത്. പക്ഷേ ബൈക്ക് പിന്നെയും കാണാതായി. അപകടം നടന്ന സ്ഥലത്ത് വെച്ച് വീണ്ടും ബൈക്കിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോള്‍ അപകടം നടന്ന സ്ഥലം ഒരു ക്ഷേത്രമായി മാറിയിരിക്കുകയാണ്. സഞ്ചാരികള്‍ പ്രത്യേകിച്ച്  ബൈക്ക് യാത്രികര്‍ ഇവിടെ എത്താറുണ്ട്.

5. പക്ഷികളുടെ ആത്മഹത്യാ കേന്ദ്രം
എല്ലാ സൂര്യാസ്തമനങ്ങളിലും നൂറ് കണക്കിന് പക്ഷികള്‍ അസമിലെ ജറ്റിംങ്ങിലേക്ക് പറന്നടുക്കും. കൂടണയാനല്ല മറിച്ച് മരണത്തിലേക്കാണ് ഇവ പറന്നടുക്കുന്നത്. കെട്ടിടങ്ങളുടെ നേര്‍ക്ക് പറന്നിടിച്ച് ചത്ത് വീഴുകയാണ് ഇവ. വെളിച്ചത്തിന്റെ നേര്‍ക്ക് പറന്നടുക്കുകയാണ് ഇവയെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. അസമിലെ നാഗ വിഭാഗത്തില്‍പെട്ടവര്‍ ഈ പ്രദേശങ്ങള്‍ ജെയ്ന്‍റിയാ വിഭാഗത്തില്‍  പെട്ടവര്‍ക്ക് വില്‍ക്കുകയായിരുന്നു. പക്ഷികള്‍ കൂട്ട ആതമഹത്യ ചെയ്യുന്നത് നല്ല ലക്ഷണമായി കണ്ട ഇവര്‍ ചത്ത പക്ഷികളുടെ മാംസം ആഹാരത്തിന് ഉപയോഗിച്ചിരുന്നു. 

6. അപ്രത്യക്ഷമാകുന്ന ബീച്ച്
ഒറീസയിലെ ചന്ദിപ്പൂര്‍ ബീച്ച്  കാണാന്‍ പോവുക എന്നത് നല്ല കാര്യമാണ്. എന്നാല്‍ പോകുമ്പോള്‍ ബീച്ച് അവിടെ തന്നെ ഉണ്ടോയെന്ന് ആദ്യമേ അന്വേഷിക്കുക. കാരണം ചന്ദിപ്പൂര്‍ ബീച്ച് അങ്ങനെയാണ്. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ച് ബീച്ച് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും!

 

7.വിസാ ക്ഷേത്രം
കാറ്റിനും കടലിനും അഗ്നിക്കും വരെ ഇന്ത്യയില്‍ ദൈവങ്ങളുണ്ട്. എന്തുകൊണ്ട് വിസയ്ക്ക് വേണ്ടി ഒരു ദൈവമുണ്ടായിക്കൂടാ? ഒരു കാമുകനെ കിട്ടാനോ , ജോലി കിട്ടാനോ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു വിസ ശരിയായി കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അറിയപ്പെടുന്നത് വിസ ക്ഷേത്രം എന്നപേരിലാണ്. വിസ ശരിയായി കിട്ടാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്ന് ആള്‍ക്കാര്‍ പ്രാര്‍ത്ഥിക്കാറുള്ളത്.

8. ലെ പക്ഷി ക്ഷേത്രം
തെക്കന്‍ ആന്ധ്രാപ്രദേശിലാണ് ഈ ക്ഷേത്രം. എഴുപത് തൂണുകളാണ്  ഈ ക്ഷേത്രത്തിലുള്ളത്. ഇതില്‍ ഒരു  തൂണ് തറയില്‍ തൊട്ടല്ലാ നില്‍ക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണിത്. പലരും തുണിയും  കമ്പുകളും ഇതിനടിയിലൂടെ കടത്തിവിട്ട് ഇതിന്‍റെ ആധികാരികത പരീക്ഷിച്ച് നോക്കാറുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്.

 

9. പൊങ്ങാക്കല്ല്
മുംബൈയിലെ ഖമര്‍ അലി ദര്‍വേഷ് പള്ളിയില്‍ ഒരു കല്ലുണ്ട്.200 കിലോഗ്രാം തൂക്കമുണ്ട് ഈ കല്ലിന്.വിശേഷ ദിവസങ്ങളില്‍ പള്ളിയിലെ വിശുദ്ധന്‍റെ നാമം ഉച്ചരിച്ച് കൊണ്ട് പതിനൊന്ന് പേര്‍ ഒന്നിച്ച് തങ്ങളുടെ ചൂണ്ട് വിരലിലാണ് കല്ലുയര്‍ത്താറ്.  വിശുദ്ധന്‍റെ നാമം ഉച്ചരിക്കാതെ പലരും കല്ലുയര്‍ത്താന്‍ ശ്രമിച്ചുട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്നാണ്  വിശ്വാസികള്‍ പറയുന്നത്.

10. കാന്തിക ശക്തിയുളള കുന്നുകള്‍
ഈ കുന്നുകളിലേക്ക് വാഹനമോടിച്ച് പോകാന്‍ ആരുമൊന്ന് ഭയക്കും.  കാരണം ഇവിടെയെത്തുന്ന വാഹനങ്ങള്‍ സ്വയം കറങ്ങാറുണ്ടത്രേ. ലഡാക്കിലാണ്  ഈ ഭീകരന്‍ കുന്ന് സ്ഥിതി ചെയ്യുന്നത്. ഇതൊരു തോന്നല്‍ മാത്രമാണെന്ന് പറയുന്നവരും ഉണ്ട്.

11. വാതിലില്ലാ വീടുകള്‍
മഹാരാഷ്ട്രയിലെ  ഷിഗ്നാപൂരിലെ ഗ്രാമത്തിലെ വീടുകള്‍ക്ക് വാതിലില്ല. വാതിലുകളില്ലാത്ത വീടുകളുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണിത്. വീട്ടിനുള്ളിലെ തങ്ങളുടെ വിലപ്പെട്ട ഒരു വസ്തുവും ഇവര്‍ പൂട്ടി സൂക്ഷിക്കാറില്ല. ഷാനി ദേവതയുടെ അധീനതയിലാണ് തങ്ങളടെ വീടുകളെന്നും ആരെങ്കിലും മോഷണത്തിന് ശ്രമിച്ചാല്‍ ദേവത ഇവരെ ശിക്ഷിക്കുമെന്നും ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.


 

click me!