വേനൽ അവധി പൊടിപൊടിയ്ക്കാം, വൈശാലി ഗുഹ അടക്കം ഇടുക്കി അണക്കെട്ടിൽ കാത്തിരിക്കുന്നത് കിടു കാഴ്ചകൾ

By Web TeamFirst Published Apr 19, 2024, 1:56 PM IST
Highlights

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ബഗ്ഗി കാറുകളില്‍ വേണം അണക്കെട്ടിലൂടെ സഞ്ചരിക്കാന്‍. കാല്‍നടയായി അണക്കെട്ടിന് മുകളിലൂടെ പോകാൻ അനുവാദമില്ല. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. മുതിർന്നവർക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കാം. 

ചെറുതോണി: വേനൽ പൊടി പൊടിയ്ക്കുമ്പോൾ അവധി ആഘോഷിക്കാൻ കുട്ടികളുമായി ചെറിയ ട്രിപ്പിന് പോകാനൊരുങ്ങുന്നവർക്ക് സന്തോഷവാർത്ത. മെയ് 31 വരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്ന് കൊടുക്കാൻ അനുമതിയായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഒരു സമയം പരമാവധി 20 പേരെയാണ് അണക്കെട്ടിലേക്ക് പ്രവേശിപ്പിക്കുക. വൈശാലി സിനിമയിലൂടെ ഹിറ്റായ വൈശാലി ഗുഹ അടക്കം കാണാനുള്ള അവസരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്

ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ബഗ്ഗി കാറുകളില്‍ വേണം അണക്കെട്ടിലൂടെ സഞ്ചരിക്കാന്‍. കാല്‍നടയായി അണക്കെട്ടിന് മുകളിലൂടെ പോകാൻ അനുവാദമില്ല. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. മുതിർന്നവർക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കാം. 

കഴിഞ്ഞ വർഷം ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ യുവാവ് താഴുകളിട്ടു പൂട്ടിയ സംഭവത്തിന് ശേഷം അണക്കെട്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. വാടകക്കെടുത്ത കാറിൽ ഇടുക്കിയിലെത്തിയ പാലക്കാട്  ഒറ്റപ്പാലം സ്വദേശിയായ യുവാവ് സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിലാണ് താഴിട്ട് പൂട്ടിയത്. ഇതിന് ശേഷം ഡാമിലെ സുരക്ഷ വർധിപ്പിച്ചിരുന്നു. 

സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു വര്‍ക്ക് സൈറ്റുകള്‍ വേര്‍തിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും അണക്കെട്ടിൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി അനുവദിച്ചുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിശദമാക്കുന്നു.

താഴിട്ട് പൂട്ടിയ സംഭവത്തിന് പിന്നാലെ പ്രവേശനം നിരോധിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ വേനല്‍ അവധി, ആഘോഷദിനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് അണക്കെട്ട് സന്ദർശനത്തിനുള്ള അനുമതി എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!