തോർത്ത് കൊണ്ട് മുഖം മറച്ചു, പതുങ്ങിയെത്തിയത് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കാൻ, കള്ളനെ പൊക്കി സിസിടിവി

By Web TeamFirst Published Apr 16, 2024, 11:52 AM IST
Highlights

മോഷ്ടിച്ച ശേഷം അടിവസ്ത്രം വലിച്ചുകീറുകയും വലിച്ചെറിയുകയുമാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. പ്രതിയിൽ നിന്നും മോഷ്ടിച്ച നിരവധി വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചു കൊണ്ടു പോകുന്ന കള്ളന്മാർ പല നാടുകളിലും കാണും. അതുപോലെ മധ്യപ്രദേശിൽ അത്തരം ​ഗാങ്ങുകൾ തന്നെയുണ്ട്. എന്തായാലും, അതിലൊരാളുടെ ദൃശ്യം കഴിഞ്ഞ ദിവസം സിസിടിവിയിൽ പതി‍ഞ്ഞു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങളിൽ ആദ്യം കള്ളൻ താൻ ലക്ഷ്യം വച്ചിരിക്കുന്ന വീടിന്റെ അടുത്തേക്ക് വരുന്നത് കാണാം. ഒരു തോർത്ത് കൊണ്ട് മുഖം മറച്ചിട്ടുണ്ട്. പിന്നാലെ, അയാൾ പതുങ്ങി പതുങ്ങി വീടിന്റെ അടുത്തേക്ക് വരുന്നു. അതിന് മുമ്പ് ചുറ്റിലും നോക്കുന്നുണ്ട്. കുറച്ച് കഴിയുമ്പോൾ വാഹനങ്ങൾ വരുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു. അവിടെ നിന്നും മാറുന്നുണ്ട്. എന്നാൽ, കുറച്ച് നേരത്തിനുള്ളിൽ തന്നെ അയാൾ പിന്നെയും അങ്ങോട്ട് തന്നെ വരുന്നുണ്ട്. പിന്നാലെ പതുങ്ങി വന്ന് ബാൽക്കണിയിൽ ഉണക്കാൻ വച്ചിരിക്കുന്ന അടിവസ്ത്രവുമെടുത്തുകൊണ്ട് അവിടെ നിന്നും ഇയാൾ മുങ്ങുന്നതാണ് കാണാൻ സാധിക്കുന്നത്. 

ജബൽപൂരിലെ വിജയനഗർ, പനഗർ എന്നിവിടങ്ങളിലാണ് അടുത്തിടെ ഇത്തരത്തിലുള്ള നിരവധി മോഷണം നടന്നിരിക്കുന്നത്. ജബൽപൂരിലെ പനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിൽഗവൻ ഗ്രാമത്തിൽ നടന്ന മോഷണത്തിൽ സുനിത കോറി എന്ന സ്ത്രീയും മറ്റ് ​ഗ്രാമവാസികളും ചേർന്ന് പരാതി നൽകിയിരുന്നു. ഒറ്റരാത്രി തന്നെ നിരവധി അടിവസ്ത്രങ്ങൾ കള്ളന്മാർ മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. 

എന്നാൽ, വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്ന ഈ ദൃശ്യങ്ങൾ. ഇവിടുത്തെ താമസക്കാരനായ കൽപിത് സരോഗി പറയുന്നത്, മുഖംമൂടി ധരിച്ച ഒരാൾ സ്കൂട്ടിയിൽ തൻ്റെ വീട്ടിലേക്ക് എത്തി കുറച്ച് നേരത്തിനുള്ളിൽ അടിവസ്ത്രം മോഷ്ടിച്ചു എന്നാണ്. മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലാലു താക്കൂർ എന്നറിയപ്പെടുന്ന വിജയ് താക്കൂർ എന്നൊരാളെ അറസ്റ്റ് ചെയ്തതായി പനഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് സിംഗ് പറഞ്ഞു. മോഷ്ടിച്ച ശേഷം അടിവസ്ത്രം വലിച്ചുകീറുകയും വലിച്ചെറിയുകയുമാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. പ്രതിയിൽ നിന്നും മോഷ്ടിച്ച നിരവധി വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകളുണ്ട്.

click me!