
ഗുഡ്ഗാവിലെ ഒരു എയർബിഎൻബി പ്രോപ്പർട്ടിയിൽ പാർട്ടിക്ക് ശേഷം കണ്ടത് ഉടമയുടെ നെഞ്ച് തകർക്കുന്ന കാഴ്ച. ശിഖ എന്ന് പേരുള്ള ഉടമയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മൊത്തം നശിപ്പിച്ചിട്ടാണ് അതിഥികൾ മടങ്ങിയത് എന്നതിനാൽ രണ്ട് ദിവസത്തേക്ക് ഈ പ്രോപ്പർട്ടി അടച്ചിടേണ്ടി വന്നു എന്നും ശിഖ പറയുന്നു. അതിഥികൾ വരുത്തിവെച്ച നാശനഷ്ടങ്ങൾ കണ്ട് അമ്പരന്നുപോയി എന്നാണ് ശിഖ പറയുന്നത്. 'ഇതിലും കൂടുതൽ എന്ത് നാശനഷ്ടമാണ് ഇനി സംഭവിക്കാനുള്ളത് എന്ന് ചിന്തിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. ചുവരിലെ വൈഫൈ മൊഡ്യൂൾ മുഴുവനായും അവർ തകർത്തു കളഞ്ഞു. എന്ത് തരം പാർട്ടിയാണ് ഇത്? പാർട്ടി നടത്തുമ്പോൾ നിങ്ങൾ എന്താണ് വലിക്കുന്നത്? നിങ്ങൾ ഫാനിൽ തൂങ്ങിയാണോ പാർട്ടി നടത്തുന്നത്? പാർട്ടിയുടെ പേരിൽ ഇവിടെ എന്താണ് നടക്കുന്നത്?'
'കസേരകളിൽ കത്തി കൊണ്ട് വരഞ്ഞ പാടുകളാണ്. സോഫ മുഴുവനായും നശിപ്പിച്ചു. കണ്ടപ്പോൾ എന്റെ തല കറങ്ങുന്നപോലെയാണ് തോന്നിയത്. ഇതൊരു പാർട്ടി നടന്ന സ്ഥലം പോലെയല്ല, 'ക്രൈം പെട്രോൾ' എന്ന ഷോയിലെ രംഗങ്ങൾ പോലെയാണ് തോന്നിയത്. ക്ലീനിംഗ് സ്റ്റാഫിനെ വിളിക്കണോ അതോ അന്വേഷണ വിഭാഗത്തെ വിളിക്കണോ എന്ന് എനിക്ക് മനസ്സിലാകുന്നില്ല' എന്നും ശിഖ പറയുന്നു.
ഈ സംഭവം വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടാക്കിയതായി ശിഖ പറഞ്ഞു. നിലവിൽ പാർട്ടി നടത്തിയ ഗസ്റ്റ് ഫോൺ എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. 'നാശനഷ്ടങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള കാര്യങ്ങൾ ആലോചിക്കാനും വേണ്ടി എനിക്ക് രണ്ട് ദിവസത്തേക്ക് പ്രോപ്പർട്ടി അടച്ചിടേണ്ടി വന്നു. ഗസ്റ്റ് ഫോൺ എടുക്കുന്നില്ല. എയർബിഎൻബി ഒരു ഇൻസിഡന്റ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് തയ്യാറാക്കാൻ താൻ രണ്ട് ദിവസമെങ്കിലും എടുക്കും' എന്നാണ് അവർ പറയുന്നത്.
വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഹോസ്റ്റുകൾക്ക് കൂടുതൽ സുരക്ഷയും വേഗത്തിലുള്ള ക്ലെയിം സംവിധാനവും ആവശ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. മാത്രമല്ല, ഇത്തരം ഗസ്റ്റുകളെ ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്യണമെന്നും ആളുകൾ പ്രതികരിച്ചു.