
ഒരു മണിക്കൂർ നേരത്തേക്ക് ടാക്സി പിടിച്ചതിന് 30,000 രൂപ നൽകിയതിന്റെ വിഷമം പങ്കുവച്ചിരിക്കുകയാണ് ടിവി അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്വിറ്റ്സർലാൻഡിൽ വച്ചാണ് ജിന ഡാർലിംഗ് എന്ന യുവതിക്ക് 338 യുഎസ് ഡോളർ അതായത് ഏകദേശം 30,000 -ത്തോളം ഇന്ത്യൻ രൂപ ടാക്സിക്കാശായി നൽകേണ്ടി വന്നത്. തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായിട്ടാണ് ജിനയുടെ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. പൊതുഗതാഗത സംവിധാനത്തിന് പകരം ടാക്സിയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത് ലഗേജുമായി യാത്ര ചെയ്യേണ്ടി വന്നതിനാലാണ് എന്നാണ് അമേരിക്കയിൽ നിന്നുള്ള യുവതി പറയുന്നത്.
സ്വിറ്റ്സർലൻഡിലെ സൂറിച്ച് മേഖലയിലൂടെ അവർ സഞ്ചരിക്കുന്നതായ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 3.3 മില്ല്യൺ പേരാണ്. അതോടൊപ്പം നിരവധി ആളുകൾ വീഡിയോയ്ക്ക് കമന്റുകളും നൽകുന്നുണ്ട്. എന്നാൽ, ജിന ഞെട്ടിയതുപോലെ മറ്റുള്ളവർ ഈ ടാക്സിക്കൂലി കേട്ട് ഞെട്ടിയില്ല എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. കാരണം, ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊണ് സ്വിറ്റ്സർലൻഡ്. ഇവിടെ ഉയർന്ന വേതനമുണ്ട് എന്നതുപോലെ തന്നെ സാധനങ്ങൾക്കും സേവനങ്ങൾക്കും അതുപോലെ വിലയുമാണ്. പ്രത്യേകിച്ചും വിനോദസഞ്ചാരികൾക്ക്.
'അമേരിക്കയ്ക്ക് പുറത്ത് ഒരു മണിക്കൂർ ടാക്സി യാത്ര എന്നത് സാധാരണ കാര്യമല്ല, യൂറോപ്പിൽ ട്രെയിനുകൾക്ക് തന്നെ 20 ഡോളർ ചിലവാകുമായിരുന്നു' എന്നാണ് ഒരാൾ പറഞ്ഞത്. 'നിങ്ങൾ എന്തിനാണ് സ്വിറ്റ്സർലാൻഡിൽ കാർ പിടിച്ചത്, ആരാണ് സ്വിറ്റ്സർലാൻഡിൽ കാർ പിടിക്കുക' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്. 'സാധാരണ നിങ്ങൾ ചെയ്യുന്ന ഒരു കാര്യം പോലും സ്വിറ്റ്സർലാൻഡിൽ അതിന്റെ വില അറിയാതെ ചെയ്യരുത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'യൂറോപ്യൻ രാജ്യങ്ങളിൽ പൊതുഗതാഗത സംവിധാനം വളരെ മികച്ചതാണ്, നാട്ടുകാർ വളരെ അപൂർവമായി മാത്രമേ ക്യാബുകൾ ഉപയോഗിക്കാറുള്ളൂ, ടാക്സിക്ക് പകരം ട്രെയിനിൽ യാത്ര ചെയ്യാമായിരുന്നു' എന്ന് പലരും അഭിപ്രായപ്പെട്ടു.