കെവിൻ വധക്കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി
27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.
കോട്ടയം: കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. 27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.
എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. കേസില്‍ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.
കഴിഞ്ഞ ജൂൺ ഏഴിന് നിയാസിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈൽ വീട്ടിൽ നിന്നെടുത്ത് പൊലീസിന് കൈമാറി. ഇക്കാര്യങ്ങൾ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നൽകിയിരുന്നു. എന്നാൽ കോടതിയിൽ വിവാദത്തിനിടെ ഇരുവരും മൊഴി നിഷേധിച്ചു.
പൊലീസ് എന്തിനാണ് നിയാസിന്റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈൽ ഫോൺ -പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറിൽ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നൽകി. ഇതോടെ ഇരു സാക്ഷികളും കുറുമാറിയതായി കോടതി രേഖപ്പെടുത്തി. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.