കോന്നിയിൽ ബിജെപി പ്രചാരണത്തിന് ഓർത്തഡോക്സ് വൈദികൻ, ആരെയും പിന്തുണക്കില്ലെന്ന് സഭാ സെക്രട്ടറി
സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് പ്രചാരണത്തിനിറങ്ങിയ ഫാദര്‍ വര്‍ഗീസ് പറയുന്നത്. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്.
പത്തനംതിട്ട: ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്സ് വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി എൻഡിഎ നേതൃത്വം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻഡിഎ രംഗത്തിറക്കി. അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസാണ് എൻഡിഎക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്.
സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് ഫാദര്‍ വര്‍ഗീസിന്റെ വിശദീകരണം. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കൂടിയായ ഇദ്ദേഹം കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. കോന്നിയുടെ ചുമതലയുള്ള എഎൻ രാധാകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
Read More: കോന്നിയിലും മുന്നണികളുടെ ലക്ഷ്യം മത-സാമുദായിക വോട്ടുകൾ: പ്രചാരണം അവസാനലാപ്പിൽ
വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും വിശ്വാസി വീടുകളും പള്ളികളും കേന്ദ്രീകരിച്ചും എൻഡിഎ പ്രചാരണം ശക്തമാക്കുന്നതോടെ വോട്ട് ചോര്‍ച്ചക്ക് തടയിടാൻ ഇടത് വലത് മുന്നണികളും ശ്രമങ്ങളാരംഭിച്ചു. കഴിഞ്ഞ ദിവസം കോന്നിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൈലപ്രയിലെ ഓര്‍ത്ത്ഡോക്സ് മഠത്തിലെത്തി വൈദികരെ കണ്ടിരുന്നു.
വീണാ ജോര്‍ജ്ജ് മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ എൺപത് ശതമാനം ഓര്‍ത്ത്ഡോക്സ് വോട്ടുകളും അനുകൂലമായിരുന്നു.
എന്നിരുന്നാലും ഉപതെരഞ്ഞെടുപ്പിൽ ആ പിന്തുണ അതേപടി നിലനിര്‍ത്തുക വെല്ലുവിളിയാകുമെന്ന വിലയിരുത്തലും ഇടത് മുന്നണിക്കുണ്ട്. മന്ത്രിസഭാ പ്രാതിനിധ്യമടക്കം വാഗ്ദാനങ്ങളും പ്രചാരണ വേദിയിൽ പറഞ്ഞു കേൾക്കുന്നു.
Read More: വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് യുഡിഎഫ്
53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓര്‍ത്തഡോക്സ് വിഭാഗത്തെ കൂടെ നിര്‍ത്താൻ സഭാപ്രതിനിധികളെ തന്നെ രംഗത്തിറക്കുകയാണ് യുഡിഎഫും. രാഷ്ട്രീയ വോട്ടുകൾക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിബന്ധങ്ങളും കൂടിയാകുമ്പോൾ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.അതേസമയം, സഭയെ ദ്രോഹിച്ചവരെ സഭാ വിശ്വാസികൾക്ക് അറിയാമെന്നും അതനുസരിച്ച് വിശ്വാസികൾ വോട്ടിടുമെന്നുമാണ് ഓര്‍ത്ത്ഡോക്സ് സഭയുടെ ഔദ്യോഗിക പ്രതികരണം.