മരടിലെ 35 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ; 25 ലക്ഷം ലഭിക്കുക 3 പേർക്ക്
14 പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം സമിതി സർക്കാരിന് കൈമാറിയിരുന്നു. 241 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കൊച്ചി: മരടിലെ 35 ഫ്ലാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി. ഇതിൽ 3 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം 14 പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു.ഇതോടെ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 49 ആയി. മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം ആയത്. നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി സർക്കാരിന് റിപ്പോർട്ടിന് സമർപ്പിച്ചു.
കൊച്ചിയിൽ ചേർന്ന സമിതി യോഗത്തിൽ ഇന്ന് ലഭിച്ച 61 അപേക്ഷകൾ കൂടി പരിശോധിച്ചാണ് കൂടുതൽ പേർക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിച്ചത്. രജിസ്ട്രേഷനിൽ ഫ്ളാറ്റുകൾക്ക് കാണിച്ച തുക മാത്രമാണ് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തിട്ടുള്ളത്. ഇതു വരെ 185 അപേക്ഷകൾ ആണ് നഗരസഭയ്ക്ക് ഫ്ലാറ്റുടമകളിൽ നിന്ന് ലഭിച്ചത്. ഇതിൽ പരിശോധനകൾ പൂർത്തിയാക്കി 120 പേരുടെ പട്ടിക പരിശോധനക്ക് ശേഷം നഷ്ടപരിഹാര കമ്മിറ്റിക്ക് നഗരസഭ കൈമാറിയിരുന്നു. ആകെ 241 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Read More: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം; കെ. ബാലകൃഷ്ണൻ കമ്മിറ്റി യോഗം ഇന്ന് ചേരും
മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമായിരുന്നു. ആൽഫ വെഞ്ചേഴ്സിന്‍റെ ഇരട്ടകെട്ടിടങ്ങളിൽ ഒന്ന് പൊളിക്കുന്നതിനുള്ള നടപടികൾ ആണ് തുടങ്ങിയത്. വിജയ സ്റ്റീൽസ് ആണ് ആൽഫാ വെഞ്ചേഴ്‌സിന്റെ കെട്ടിടം പൊളിക്കുന്നത്. ഇതുവരെ രണ്ട് ഫ്ലാറ്റുകളാണ് പൊളിക്കാനായി കമ്പനികൾക്ക് കൈമാറിയിട്ടുള്ളത്.
Read More: മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ നടപടി തുടങ്ങി; തൊഴിലാളികൾ ഫ്ലാറ്റിൽ, കൗൺസിൽ യോഗത്തിൽ ബഹളം
ഫ്ലാറ്റ് പൊളിക്കൽ തുടങ്ങിയെങ്കിലും നഗരസഭയിൽ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു. നഗരസഭ കൗൺസിൽ അറിയാതെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് ആരോപിച്ചായിരുന്നു കൗൺസിലിൽ പ്രതിഷേധം ഉണ്ടായത്. എന്നാൽ, ആൽഫാ വെഞ്ചേഴ്‌സിൽ നടന്നത് പൊളിക്കലിനെ കുറിച്ചുള്ള പഠനത്തിന് മുന്നോടിയായുള്ള പൂജയാണെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ യോഗത്തിൽ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മരടിലെ നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ചെലവ് ഫ്ലാറ്റ് നിർമ്മാതാക്കൾ തന്നെ വഹിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. നിയമലംഘനം നടത്തിയവരിൽ നിന്ന് ആകും കമ്മിറ്റി തുക ഈടാക്കുക. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവിൽ ആണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ പ്രവർത്തനത്തിന് പതിനാറ് സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
Read More: മരട് കേസ്: ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജിന്റെ അറസ്റ്റ് നാളെ വൈകിട്ട് വരെ തടഞ്ഞു