പ്രതീക്ഷ നഷ്ടപ്പെട്ടു, ബിജെപി നേതാക്കള്‍ എസ്പി-ബിഎസ്പി സഖ്യത്തിലേക്കെന്ന് അഖിലേഷ് യാദവ്
സഖ്യത്തിനെതിരെ യുപി മുഖ്യമന്ത്രി ആദിത്യനാഥും ബിജെപി നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അഖിലേഷിന്‍റെ ട്വീറ്റ്. ബിഎസ്പി-എസ്പി സഖ്യ തീരുമാനത്തോടെ, ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും ആ പ്രസ്ഥാനത്തിനും പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അഖിലേഷ് കുറിച്ചു.
ലക്നൗ: എസ് പി - ബിഎസ്‍പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ സഖ്യത്തിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്ന് അഖിലേഷ് യാദവ്. ബിജെപിയുടെ നേതാക്കള്‍ എസ് പിയിലും ബിജെപിയിലും ചേരാന്‍ തയ്യാറാണെന്ന് അറിയിച്ചതായി അഖിലേഷ് ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. മാത്രമല്ല, സഖ്യത്തില്‍ ബിജെപി അസ്വസ്ഥരാണെന്നും അഖിലേഷ് പറഞ്ഞു.
സഖ്യത്തിനെതിരെ യുപി മുഖ്യമന്ത്രി ആദിത്യനാഥും ബിജെപി നേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു അഖിലേഷിന്‍റെ ട്വീറ്റ്. ബിഎസ്പി-എസ്പി സഖ്യ തീരുമാനത്തോടെ, ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും ആ പ്രസ്ഥാനത്തിനും പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അഖിലേഷ് കുറിച്ചു.
ശനിയാഴ്ചയാണ് അഖിലേഷും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായവാതിയും ചേര്‍ന്ന് സഖ്യം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലേക്സഭാ സീറ്റുകളില്‍ 38 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേഠിയിലും റായ്ബറേലിയിലും മത്സരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
വികസനവും നല്ല ഭരണവും രാജ്യത്ത് വരുന്നതില്‍ താത്പര്യമില്ലാത്തതാണ് ഈ സഖ്യത്തിന് കാരണമെന്നാണ് ആദിത്യനാഥ് പ്രതികരിച്ചത്. വര്‍ഗീയതയും അഴിമതിയും നിറഞ്ഞ അവസരവാദമാണ് ഇരുപാര്‍ട്ടികളും കാണിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാം. ഈ അവിശുദ്ധ കൂട്ടുക്കെട്ടിന് കൃത്യമായ ഉത്തരം ജനങ്ങള്‍ നല്‍കുമെന്നും യുപി മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള തീരുമാനം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ചത്. കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിൻറെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നും മായാവതി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.