Latest Videos

അനിശ്ചിതത്വമൊഴിഞ്ഞു; ദേവികുളത്ത് എ രാജയും ഡി കുമാറും സ്ഥാനാര്‍ത്ഥികള്‍

By Web TeamFirst Published Mar 15, 2021, 4:58 PM IST
Highlights

എതിര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തതോടെയാണ് ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. 

ഇടുക്കി: ഏറെ നാളുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ദേവികുളം മണ്ഡത്തില്‍ സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ ഡി കുമാര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പുതുമുഖമായ എ രാജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എതിര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തതോടെയാണ് ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. 


ഡി കുമാറിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎമ്മും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴിലെ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷന്‍ സ്വദേശിയായ കുമാര്‍ യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് സജീവമായത്. 1989ല്‍ സേവാദള്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ചെയര്‍മാനായി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി 10 വര്‍ഷം തുടര്‍ന്നു. ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വൈസ് പ്രസിഡന്റും ഐഎന്‍ടിയുസിയുടെ സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമായി സേവനം അനുഷ്ടിച്ച കുമാറിന് അഞ്ചു വര്‍ഷം ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമുണ്ട്. ജയക്കൊടിയാണ് ഭാര്യ എംബിഎ പഠനം പൂര്‍ത്തിയാക്കിയ മകന്‍ പാര്‍ത്ഥിപന്‍ ടാറ്റായുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നു. മകള്‍ പ്രിയങ്ക എം.ടെക് വിദ്യാര്‍ത്ഥിനിയാണ്. 

അതേ സമയം പുതുമുഖമായ അഡ്വ. രാജ ചെറുപ്പത്തിന്റ പ്രസരിപ്പുമായാണ് മത്സര രംഗത്തെത്തുന്നത്. കുമാറിന്റെ ജന്മസ്ഥലമായ കുണ്ടളയില്‍ നിന്നു തന്നെയാണ് മുപ്പത്തിയേഴുകരാനായ രാജയുടെയും വരവ്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഎമ്മിന്റെ മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗമായ രാജ കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. വയനാടിലും തമിഴ്നാടിലെ രായപ്പന്‍പെട്ടിയിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ രാജ കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്നും ബിരുദമെടുത്തു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. 

കന്നിമല എസ്റ്റേറ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ഷൈനി പ്രിയ ആണ് ഭാര്യ. അക്ഷര, ആരാധ്യ എന്നിവര്‍ മക്കള്‍. തോട്ടം മേഖലയില്‍ ഭൂരിപക്ഷമുള്ള സമുദായങ്ങളില്‍ പ്രമുഖ സമുദായ പറയന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏറെ സ്വാധീനിച്ച ഘടകമാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല.

click me!