അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റു, അത്ര വരില്ല പൊന്നാനിയിലെ തോൽവി: പി വി അൻവർ

By Web TeamFirst Published May 24, 2019, 9:52 AM IST
Highlights

വോട്ടിനായി നട്ടെല്ല് പണയം വെച്ച് താൻ വർഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും പി വി അൻവർ

പൊന്നാനി: പൊന്നാനിയിലെ തോൽവിയിൽ പ്രതികരണവുമായി ഇടത് സ്ഥാനാർത്ഥി പി വി അൻവർ. അമേഠിയിൽ രാഹുൽ ഗാന്ധിക്കുണ്ടായ പരാജയവുമായി താരതമ്യം ചെയ്യുമ്പോൾ പൊന്നാനിയിലെ തോൽവി നിസാരമാണെന്ന് പി വി അൻവർ പറഞ്ഞു. വിമർശകരും ഇക്കാര്യം മനസിലാക്കണമെന്നും വോട്ടിനായി നട്ടെല്ല് പണയം വെച്ച് താൻ വർഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. 

യുഡിഎഫിന്‍റെ കണക്കുകൂട്ടലകളെപ്പോലും തെറ്റിച്ച് ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ വിജയിച്ചത്. അൻവറിന്‍റെ പേരിലുള്ള ആരോപണങ്ങളും യുഡിഎഫിന്‍റെ ഭൂരിപക്ഷം വര്‍ദ്ധിക്കാൻ കാരണമായി. കഴിഞ്ഞ തവണത്തെ 75000ൽ നിന്ന് 35000 വോട്ടുകള്‍  വര്‍ദ്ധിപ്പിച്ച്  ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ എസ്ഡിപിഐക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 9000 വോട്ടുകളുടെ കുറവുണ്ടായി.

മണ്ഡലം സുരക്ഷിതമല്ലെന്ന ധാരണയില്‍  നിന്ന് മലപ്പുറത്തേക്ക് മാറാൻ  ആദ്യം ആലോചിച്ച ഇടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പൊന്നാനിയില്‍ മത്സരിക്കാനിറങ്ങിയത്. കഴിഞ്ഞ തവണത്തെ ഇരുപത്തി അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമോ അല്ലെങ്കില്‍ ചെറിയ വര്‍ദ്ധനവോ ആണ് ഇത്തവണ അദ്ദേഹം പ്രതീക്ഷിച്ചത്.

പക്ഷെ, എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച ഭൂരിപക്ഷമാണ് അദ്ദേഹത്തിന് കിട്ടിയത്. സംസ്ഥാന വ്യാപകമായുണ്ടായ യുഡിഎഫ് തരംഗത്തിനൊപ്പം   അഴിമതി, സ്വജനപക്ഷപാതം, പാരിസ്ഥിക വിഷയങ്ങള്‍, നിയമ നടപടികള്‍, ഭൂമി കയ്യേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആരോപണ വിധേയനായ പി വി അൻവറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത് ഇ ടി മുഹമ്മദ് ബഷീറിന്‍റെ ചരിത്രവിജയത്തിന് പ്രധാന കാരണമായി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 


 

click me!