ഓർമ്മയില്ലാതെയാവുമ്പോഴും വരയിലൂടെ അതിജീവിക്കുന്ന സ്ത്രീ!

By Web TeamFirst Published Jun 7, 2021, 4:21 PM IST
Highlights

ഡോക്ടറുടെ ഉപദേശപ്രകാരം പരേഷ് ലതയ്ക്ക് പെയിന്‍റിംഗിനുള്ള സാധനങ്ങളും മറ്റും വാങ്ങി നല്‍കുന്നത്. പതിയെ മണിക്കൂറുകളോളം ലത പെയിന്‍റിംഗിന് വേണ്ടി ചെലവഴിക്കാന്‍ തുടങ്ങി. 

ലതാ ചൗധരിയുടെ ബാന്ദ്രയിലുള്ള വീടിന്‍റെ ചുമരുകളിലെ ചിത്രങ്ങള്‍ അതിമനോഹരങ്ങളാണ്. എന്നാൽ, ആ ചിത്രങ്ങൾക്ക് വേറെയും ഒരു പ്രത്യേകത ഉണ്ട്. അൾഷിമേഴ്സ് ബാധിച്ച ലതയുടെ മനസിന്റെ അതിജീവനത്തിനുള്ള മാർ​ഗം കൂടിയാണ് ഇന്ന് ഈ വരകൾ. എട്ട് കുട്ടികളില്‍ ഒരാളായിരുന്നു ലത. മൂത്ത സഹോദരി മായി ആണ് അവളെ വളരെ കുഞ്ഞായിരിക്കുമ്പോള്‍ വരയ്ക്കാന്‍ പഠിപ്പിച്ചത്. മുംബൈയിലെ ഓപ്പറാ ഹൗസിനടുത്തുള്ള കുട്ടിക്കാലത്ത് കഴിഞ്ഞിരുന്ന വീടിനെ കുറിച്ച് ലത ഇടയ്ക്കിടെ പറയും. 

പ്രശസ്ത പത്രപ്രവർത്തകനും ഡോ. ബി ആർ അംബേദ്കറിന്റെയും എൻവി ഗാഡ്ഗിലിന്റെയും കടുത്ത അനുയായിയുമായിരുന്നു അവളുടെ പിതാവ്. മുംബൈയിലെ ഗിർഗാവിലെ റാം മോഹൻ ഇംഗ്ലീഷ് സ്കൂളിലാണ് ലത പഠിച്ചത്. ഔചാരിക പരിശീലനം ഇല്ലാതിരുന്നിട്ടും കുട്ടിക്കാലത്ത് ലത ചൗധരിക്ക് സംഗീതത്തിലും കലയിലും അതീവ താല്പര്യം ഉണ്ടായിരുന്നു. ലേഡി മൗണ്ട് ബാറ്റൺ പങ്കെടുത്ത ചടങ്ങിൽ ഉഷാ മങ്കേഷ്കറിനൊപ്പം ഒരു ഗാനം അവതരിപ്പിച്ചത് അവർ ഓർക്കുന്നു. ഒരു സ്കൂൾ എക്സിബിഷനിൽ അവളുടെ പെയിന്റിംഗുകൾ പ്രദര്‍ശിപ്പിച്ചിരുന്നു. ദുർഗാ ഖോട്ടെ അതിനവളെയന്ന് അഭിനന്ദിച്ചിരുന്നു. 

എന്നിരുന്നാലും, വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് അച്ഛൻ അന്തരിച്ചപ്പോൾ അവരുടെ മനോഹരമായ കുട്ടിക്കാലം അവസാനിച്ചു. പെയിന്റിംഗുകളും ഹാന്‍ഡ് പെയിന്‍റഡ് സാരികളും വിറ്റ് കുടുംബത്തെ സഹായിക്കാൻ അവര്‍ക്ക് കോളേജിൽ നിന്ന് ഇറങ്ങേണ്ടി വന്നു. വിവാഹം കഴിച്ച് ഭർത്താവ് യോഗേന്ദ്ര ശങ്കർ ചൗധരിയോടൊപ്പം ബാന്ദ്ര ഈസ്റ്റിലെ അവരുടെ വീട്ടിലേക്ക് താമസം മാറ്റുന്നതുവരെ അവർ ഇത് തുടർന്നു. ഈ വീട്ടിൽ അവർ ആറു പതിറ്റാണ്ടായി താമസിക്കുന്നു.

നാല് വർഷം മുമ്പ്, അവർക്ക് അൽഷിമേഴ്‌സ് ഉണ്ടെന്ന് കണ്ടെത്തി. ഇത് അവരുടെ ഓര്‍മ്മയെ സ്വാധീനിച്ചു. അമ്മയുടെ വീടിനെക്കുറിച്ചുള്ള അവരുടെ ഓർമ്മകൾക്ക്‌ നല്ല തെളിച്ചമുണ്ട്. മാത്രമല്ല ലത‌ അവരുടെ അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പതിവായി ചോദിക്കാറുമുണ്ട്. അവരെല്ലാം മരിച്ചുപോയി. അത് ഓർമ്മയില്ലാതെ എന്തുകൊണ്ടാണ് അവർ ലതയെ വിളിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. മഹാമാരി മൂലം തെരുവുകളെല്ലാം ഒഴിഞ്ഞുകിടന്നതും അവരില്‍ ആശങ്കയുണ്ടാക്കി. എന്നാല്‍, അള്‍ഷിമേഴ്സ് ആണ് എന്ന് തിരിച്ചറിഞ്ഞത് മുതല്‍ ഭര്‍ത്താവ് അവര്‍ക്കൊപ്പം താങ്ങായി ഉണ്ട്. 

എല്ലാ ദിവസവും ഉച്ചയ്ക്ക് മകന്‍ പരേഷ് അവര്‍ക്കൊപ്പം ഊണ് കഴിക്കാനെത്തുന്നു. പരേഷാണ് പെയിന്‍റിംഗിലുള്ള അവരുടെ ഇഷ്ടം വീണ്ടും പൊടിതട്ടിയെടുത്തത്. ഡോക്ടര്‍മാരാണ് എപ്പോഴും അവരെ തനിച്ചിരിക്കാന്‍ വിടരുത് എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കണം എന്ന് പറഞ്ഞത്. ഡോക്ടറുടെ ഉപദേശപ്രകാരം പരേഷ് ലതയ്ക്ക് പെയിന്‍റിംഗിനുള്ള സാധനങ്ങളും മറ്റും വാങ്ങി നല്‍കുന്നത്. പതിയെ മണിക്കൂറുകളോളം ലത പെയിന്‍റിംഗിന് വേണ്ടി ചെലവഴിക്കാന്‍ തുടങ്ങി. 

അനവധി മികച്ചതും, കാന്‍വാസിലുള്ളതുമായ പെയിന്‍റിംഗുകളും എല്ലാം ലത തയ്യാറാക്കി തുടങ്ങി. അതിമനോഹരമായ പെയിന്റിം​ഗുകളായിരുന്നു ലത ചെയ്യുന്നതെല്ലാം. ഇന്ന് ഓരോ ദിവസവും ആ വരയ്ക്ക് വേണ്ടി ഏറെ ആവേശത്തോടെ അവർ സമയം മാറ്റിവയ്ക്കുന്നു. ലതയുടെ അൾഷിമേഴ്സ് ബാധിച്ച അവസ്ഥയിൽ ഭർത്താവിനും മക്കൾക്കും ഏറെ വേദനയുണ്ട് എങ്കിലും ലതയുടെ വര അവർക്ക് പ്രതീക്ഷ കൂടിയാവുകയാണ്. 

(വിവരങ്ങൾക്ക് കടപ്പാട്: യുവർ സ്റ്റോറി)

click me!