മൗനം മൊഴിയാകുമ്പോൾ: ബിനാലെയിൽ കൈകൾ വിരിയിച്ച വിസ്മയക്കാഴ്ചകൾ

Published : Feb 26, 2026, 10:38 PM IST
Mild Tooth of Milk

Synopsis

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി, ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) ഒരുക്കിയ പരിപാടിയിൽ ആംഗ്യഭാഷയിലൂടെ കലയെ അവതരിപ്പിച്ചു. ബധിരസമൂഹം നയിച്ച ഈ സംഗമം, കല എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനുള്ളതാണെന്ന സന്ദേശം നൽകി.

ഫോർട്ട് കൊച്ചിയിലെ പുരാതനമായ ഡച്ച് വെയർഹൗസ് കഴിഞ്ഞ ഞായറാഴ്ച സാക്ഷ്യം വഹിച്ചത് അപൂർവ്വമായൊരു ഭാഷാ സംഗമത്തിനായിരുന്നു. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.

'മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്'

അഫ്ര ഐസ്മയുടെ 'മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്' എന്ന പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ, ബധിരസമൂഹം നയിച്ച വേറിട്ടൊരു ലോകത്തേക്കാണ് ബിനാലെ പ്രേമികൾ ക്ഷണിക്കപ്പെട്ടത്. ഹാർദീപ് സിംഗിന്‍റെ നേതൃത്വത്തിൽ നടന്ന 'ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ' വെറുമൊരു ഭാഷാ പഠനമായിരുന്നില്ല. പകരം, പ്രദർശനത്തിലെ ഓരോ പരവതാനിയും കളിമൺ ശില്പവും എന്തിന് ഒരു വിരൽത്തുമ്പിലൂടെയും മുഖ ചലനങ്ങളിലൂടെയും എങ്ങനെ ഹൃദയങ്ങളിലേക്ക് എത്തിചേരാമെന്നതായിരുന്നു ആ ശിൽപശാല.

ശബ്ദമില്ലാത്ത ലോകത്തെ വികാരം

ശബ്ദമില്ലാത്ത ലോകത്തെ വികാരങ്ങളെ വെറും ആംഗ്യങ്ങളായല്ല, മറിച്ച് സിനിമയെപ്പോലെ മനോഹരമായ ദൃശ്യങ്ങളാക്കി (Visual Vernacular) മാറ്റിയ ബെനിൻ ജോർജ് വർഗീസിന്‍റെ പ്രകടനവും ഹാർദീപ് സിംഗിന്‍റെ ആംഗ്യഭാഷാ കവിതയും കാണികളെ വിസ്മയിപ്പിച്ചു. കേരള മ്യൂസിയവുമായി സഹകരിച്ച് മാപ്പ് (MAP) ഒരുക്കിയ ഈ സംഗമത്തിൽ കേൾവിയുള്ളവരും ബധിരരും ഒരേ വികാരത്തിൽ ലയിച്ചു ചേർന്നു.

"കല ആർക്കും അന്യമാകരുത്. എല്ലാവർക്കും ഒരേപോലെ തൊട്ടറിയാനും ആസ്വദിക്കാനും കഴിയുന്ന ഒന്നായിരിക്കണം അത്. അതിനുള്ള ഒരു ചെറിയ ചുവടുവെപ്പാണ് ഈ ശിൽപശാല," എന്ന് എം. എ. പി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ അഭിപ്രായപ്പെട്ടു. ആശയവിനിമയം വെറും ശബ്ദങ്ങളിലല്ല, മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള സ്പർശനത്തിലാണെന്ന് തെളിയിച്ച ഒരു പകൽ കൂടിയായിരുന്നു ഇത്.

PREV
Read more Articles on
click me!

Recommended Stories

പ്രതിരോധവും വിമ‍ർശനവും; തെരുവിൽ നിന്നും കാഴ്ചക്കാരോട് കലഹിക്കുന്ന ബാൻസ്കിയുടെ ചിത്രങ്ങൾ
ജെയ്ൻ ഓസ്റ്റിൻ @ 250: എഴുത്തിൻ്റെ രാജ്ഞി ഇന്നും ജെൻ സി പ്രിയങ്കരി