വീട്ടിലിരുന്ന ചിത്രം നിധിയെന്നറിയാതെ കുടുംബം, ഒടുവിൽ ലേലത്തിലൂടെ കയ്യിൽ വന്നത് 10 കോടി

By Web TeamFirst Published Oct 17, 2019, 6:54 PM IST
Highlights

ആ ചിത്രത്തിന് വെബ്‌സൈറ്റ് ഓഫർ ചെയ്ത വില കേട്ട് അവർ ഞെട്ടി. അവരുടെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ തീർക്കാൻ പോന്നതായിരുന്നു ആ തുക. അവർ ആ പെയ്ൻറിങ്ങുമായി ലേലം നടത്തുന്ന സ്ഥാപനത്തെ നേരിട്ട് സമീപിച്ചു. 

ചിലപ്പോൾ അങ്ങനെയാണ്. നമ്മുടെ കയ്യിലുള്ള പലതിന്‍റെയും മൂല്യം നമ്മൾ അറിഞ്ഞെന്നുവരില്ല. ജീവിതത്തിൽ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നവർ പലപ്പോഴും കിടന്നുറങ്ങുന്നത്, നിധികൾ ഒളിച്ചിരിക്കുന്ന നിലവറകൾക്ക് മുകളിൽ പായും വിരിച്ചായിരിക്കും. പക്ഷേ, പതിറ്റാണ്ടുകളുടെ പട്ടിണിയെ മാറ്റിമറിക്കാൻ, ഭാഗ്യം മാറിമറിയുന്ന ഒരു നിമിഷം ആരുടെ ജീവിതത്തിലുമുണ്ടാവാം. അത്തരത്തിൽ ഒരു സംഭവമാണ് നൈജീരിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇവിടെ നിധി ഒരു ചിത്രമാണ്. ക്ഷയിച്ചു തുടങ്ങിയ ഒരു കുടുംബവീടായിരുന്നു അത്. വർഷങ്ങൾ പഴക്കമുള്ള ആ വീടിനെ ചുവരിൽ ഒരു ചിത്രമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ ചിത്രമായിരുന്നു അത്. അതാര് വരച്ചതെന്നോ അദ്ദേഹത്തിന്‍റെ പ്രാധാന്യമെന്താണെന്നോ ഒന്നും അവര്‍ക്കറിയില്ലായിരുന്നു. പക്ഷേ, അതിനെ നശിച്ചുപോകാൻ വിടാതെ അവർ പരിപാലിച്ചുപോന്നിരുന്നു.

ചിത്രങ്ങൾ ലേലത്തിനെടുക്കുന്ന ഒരു കമ്പനിയുടെ വെബ്‌സൈറ്റിൽ ചിത്രകാരന്മാരുടെ ഒപ്പ് സ്കാൻ ചെയ്തു കയറ്റിയാൽ അതിന്റെ ഏകദേശ മൂല്യം അറിയാൻ പറ്റുന്ന ഒരു സംവിധാനമുണ്ട്. കലയെപ്പറ്റി സാമാന്യം അവബോധമുള്ള ഒരു സുഹൃത്തിന്റെ പ്രേരണയിലാണ് ആ കുടുംബം തങ്ങളുടെ ചുവരിൽ ചിത്രത്തിൽ കണ്ട ഒപ്പും ഒന്ന് സ്കാൻ ചെയ്തു നോക്കാൻ തുനിഞ്ഞത്. നൈജീരിയന്‍ മോഡേണിസത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ബെന്‍ എന്‍വോവുവിന്റെ 'ക്രിസ്റ്റീന്‍' എന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിന് വെബ്‌സൈറ്റ് ഓഫർ ചെയ്ത വില കേട്ട് അവർ ഞെട്ടി. അവർ ആ പെയ്ൻറിങ്ങുമായി ലേലം നടത്തുന്ന സ്ഥാപനത്തെ നേരിട്ട് സമീപിച്ചു. അങ്ങനെ ആ ചിത്രം അവർ ലണ്ടനിൽ എത്തിച്ച് ലേലത്തില്‍ വച്ചു. അത് വിറ്റുപോയത്  1.1 മില്യൺ പൗണ്ടിനാണ് (ഏകദേശം 10 കോടിയിലധികം രൂപ). 

ചിത്രകാരന്‍

ബെന്‍ എന്‍വൊന്‍വുവിന്റെ  'ആഫ്രിക്കൻ മൊണാലിസ'  എന്ന പേരിലുള്ള ഒരു വർക്ക്  ലണ്ടനിലെ ലേലത്തില്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയത് 1.1 മില്ല്യണ്‍  രൂപയ്ക്കാണ്. ഒരു ഫ്ലാറ്റിലുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ വിലയെക്കുറിച്ചും അന്ന് അതിന്‍റെ ഉടമയ്ക്ക് അറിവില്ലായിരുന്നു. നൈജീരിയന്‍ തലസ്ഥാനമായ ലഗോസിലെ ഇറ്റാലിയന്‍ എംബസ്സിയിലായിരുന്നു അവസാനമായി ആഫ്രിക്കന്‍ മൊണാലിസ പ്രദര്‍ശിപ്പിച്ചത്. 1975 -ലായിരുന്നു ഇത്. ആര്‍ട്ട് എക്‌സ് ലഗോസ് എക്‌സിബിഷന്‍റെ ഭാഗമായിരുന്നു പ്രദര്‍ശനം.

ആഫ്രിക്കന്‍ മൊണാലിസ

1974 -ലെ നൈജീരിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ വരക്കപ്പെട്ടതാണ് ഈ ചിത്രം. രാജകുമാരിയായ അഡെടുടു അഡെമിലുയി (ടുടു) -യുടെ ജീവിതവുമായി ബന്ധപ്പെട്ട മൂന്ന് ചിത്രങ്ങളായിരുന്നു അന്ന് വരക്കപ്പെട്ടത്. നൈജീരിയന്‍ ഗ്രാമപ്രദേശങ്ങളിലൂടെ നടന്നുപോകുകയായിരുന്ന രാജകുമാരിയില്‍ എന്തോ ഒരാകര്‍ഷണം തോന്നിയ ബെന്‍  പിന്നീട് രാജകുമാരിയെ വരയ്ക്കുകയായിരുന്നു. മൂന്നു ചിത്രങ്ങളാണ് അന്ന് രാജകുമാരിയുടേതായിരുന്നു. അതില്‍ രണ്ട് ചിത്രങ്ങളെവിടെയാണ് എന്ന് ഇപ്പോഴും അറിയില്ല. ഒരുപക്ഷേ, ഇതുപോലെ വിലയറിയാതെ എവിടെയെങ്കിലുമുണ്ടാകാം. 
 

click me!