വയസ്സ് വെറും ഒമ്പത്, അമ്പരപ്പിച്ച് ജോയുടെ ഡൂഡില്‍ ചിത്രങ്ങള്‍

By Web TeamFirst Published Nov 23, 2019, 2:27 PM IST
Highlights

ഒൻപതുകാരനായ ജോ വെയ്ൽസിന് ക്ലാസ് സമയത്ത് കുത്തിവരച്ചതിനു വഴക്കു കേൾക്കേണ്ടി വന്നു. എന്നാൽ, ജോയുടെ മാതാപിതാക്കൾ അവന്‍റെ ആ ശീലത്തെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം, അവനെ സ്കൂൾ സമയത്തിനു ശേഷം കൂടുതലായി പഠിക്കാൻ ഒരു ആർട്ട് ക്ലാസ്സിലേക്കയച്ചു. 

മാർക്കിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ വിലയിരുത്തുന്ന അപകടകരമായ അവസ്ഥയിലേക്കാണ് നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥിതി പോകുന്നത്. പഠനത്തിലേക്ക് മാത്രം ചുരുങ്ങുന്ന ഇന്നത്തെ തലമുറയുടെ  സർഗാത്മകത പലപ്പോഴും അറിയപ്പെടാതെ പോകുന്നു. പല കുട്ടികൾക്കും അവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ആരുമില്ലാതെ  തഴയപ്പെടുന്നത് മാനസികമായ വ്യഥയ്ക്കു കാരണമാകുന്നു. എന്നാൽ, കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചാൽ അത് അവരെ അപ്രതീക്ഷിത ഉയരങ്ങളിൽ എത്തിക്കുമെന്ന്‌ ഈ കുരുന്നു തെളിയിക്കുന്നു.

 

ഒൻപതുകാരനായ ജോ വെയ്ൽസിന് ക്ലാസ് സമയത്ത് കുത്തിവരച്ചതിനു വഴക്കു കേൾക്കേണ്ടി വന്നു. എന്നാൽ, ജോയുടെ മാതാപിതാക്കൾ അവന്‍റെ ആ ശീലത്തെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം, അവനെ സ്കൂൾ സമയത്തിനു ശേഷം കൂടുതലായി പഠിക്കാൻ ഒരു ആർട്ട് ക്ലാസ്സിലേക്കയച്ചു. അങ്ങനെ അവന്‍റെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അവർ തീരുമാനിച്ചു. ജോയുടെ അധ്യാപകൻ അവന്‍റെ കഴിവുകളെ തിരിച്ചറിഞ്ഞു, ഒപ്പം അവന്‍റെ രചനകൾ ഇൻസ്റ്റാഗ്രാമിലുടനീളം പോസ്റ്റുചെയ്തു. എന്നാൽ ആ സംഭവത്തിലൂടെ ജോയുടെ ജീവതം മാറിമറിയുകയായിരുന്നു. ഷ്രൂസ്ബറിയിലെ റെസ്റ്റോറന്‍റായ നമ്പർ 4 അവരുടെ കെട്ടിടത്തിലെ ഡൈനിംഗ് റൂമിന്‍റെ ചുമരുകൾ ആ ഒൻപത് വയസുകാരന്‍റെ ഡ്രോയിംഗുകൾ കൊണ്ട് അലങ്കരിക്കാൻ അവനെ അവിടേക്ക് ക്ഷണിച്ചു. ഈ കാര്യം അറിയിക്കാനായി ജോയുടെ അധ്യാപകനെ അവർ ബന്ധപ്പെട്ടു. സ്കൂൾ വിട്ടതിനുശേഷം എല്ലാ ദിവസവും ജോയുടെ അച്ഛൻ അവനെ റെസ്റ്റോറന്‍റിലേക്ക് കൊണ്ടുപോയി. അങ്ങനെ അവന്‍റെ ആശയങ്ങൾ ചുമരിൽ നേരിട്ട് വരയ്ക്കാൻ അവന് കഴിഞ്ഞു.  ഇതെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞാൽ, താല്പര്യമെങ്കിൽ അവന്‍ ആ ജോലിയിൽ സ്ഥിരമായി തുടരും.

‘ജോ ശരിക്കും കഴിവുള്ള ഒരു കൊച്ചുകുട്ടിയാണ്, അവൻ സ്കൂളിൽ മികവ് പുലർത്തുന്നു, അവൻ ഒരു മികച്ച ഫുട്ബോൾ കളിക്കാരനും ക്രിക്കറ്റ് കളിക്കാരനുമാണ്, പക്ഷേ, അവനേറ്റവും ഇഷ്ടമുള്ള കാര്യം ചിത്രരചന തന്നെയാണ്. മിക്ക കാര്യങ്ങളിലും അവൻ എന്നെക്കാളും മികച്ചവനാണ്. കൂടുതൽ സമയവും സ്കൂളിൽ ചിലവഴിക്കുന്നതുകൊണ്ടു വരകൾക്കായി വേണ്ടത്ര സമയം ലഭിക്കാത്തത് അവനെ നിരാശനാക്കി. അതിനാൽ ക്ലാസ്സിലെ മേശയുടെ വൈറ്റ്ബോർഡിൽ വരക്കുകയും അതിന്‍റെ പേരിൽ കുഴപ്പത്തിലാവുകയും ചെയ്തു. ഇത് മനസിലാക്കിയ ഞാനും അവന്‍റെ അമ്മയും അവനെ സ്കൂളിന് പുറത്തുള്ള ഒരു ആർട്ട് ക്ലാസ്സിൽ ചേർക്കാൻ തീരുമാനിച്ചു. ബ്ലൂം എന്ന ആ ആർട്ട് സ്കൂളിൽ അവൻ ആറാഴ്ചയോളം ഇരുന്നു. അവിടെയുള്ള ഓരോ നിമിഷവും അവൻ ഇഷ്ടപ്പെട്ടിരുന്നു. അവന്‍റെ ഡ്രോയിംഗുകൾ ടീച്ചറെ ഞെട്ടിച്ചുകളഞ്ഞു. വര തുടരാൻ അവർ അവന് സ്വന്തമായി ഒരിടം തന്നെ നൽകി. ഏതാനും ആഴ്‌ചകൾക്കുള്ളിൽ, എല്ലാവർക്കും കാണാനായി അവന്‍റെ ചിത്രങ്ങൾ അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യാൻ തുടങ്ങി. അൽപ്പസമയത്തിനുശേഷം ഞങ്ങൾക്ക് അവന്‍റെ സേവനം ആവശ്യപ്പെട്ട് ഒരു റെസ്റ്റോറന്‍റിൽ നിന്ന് കോൾ ലഭിച്ചു." ജോയുടെ അച്ഛൻ  ഗ്രെഗ് പറയുന്നു.

 

‘അവരുടെ ചുമരിൽ ഒരു ആര്‍ട്ട്പീസ് പൂര്‍ത്തിയാക്കുന്നതിനായി ജോയെ അവരുടെ റസ്റ്റോറന്‍റിലേക്ക് കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു, അത് അവരുടെ പ്രധാന ഡൈനിംഗ് ഏരിയയിലായിരുന്നു, ഞാൻ ജോയോട് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു, അത് കേട്ട അവൻ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഇപ്പോൾ  ഞങ്ങൾ സ്കൂളിനുശേഷം അവിടേക്ക് പോകുന്നു. അവിടെ രണ്ട് മണിക്കൂർ അവൻ തന്‍റെ വര തുടരുന്നു. 'ജോയ്ക്ക് ഡൂഡ്‌ലിംഗ് ഇഷ്ടമാണ്, അവന്‍റെ വിജയങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു." അച്ഛൻ പറഞ്ഞു. ഗ്രെഗ് ലിങ്ക്ഡ്ഇനിൽ ജോയുടെ വരകൾ പോസ്റ്റുചെയ്തു, അത് കാണുകയും അവനെ അഭിനന്ദിക്കുകയും ചെയ്‍തത് 1,500,000-ത്തിലേറെപ്പേരാണ്.


 

click me!