ബേക്കല്‍ കോട്ടയും കരിന്തണ്ടനും; തിരുവനന്തപുരം വിമാനത്താവളത്തില്‍ രേഖാചിത്ര പരമ്പര അനാച്ഛാദനം ചെയ്തു

By Web TeamFirst Published Apr 9, 2024, 12:54 PM IST
Highlights

കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 32 ഓളം പ്രധാന സാംസ്കാരിക ചരിത്ര കേന്ദ്രങ്ങളെ ഈ ലൈന്‍ ആര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്ത് വിമാനമിറങ്ങി ആഭ്യന്തര ടെര്‍മിനലിലൂടെ പുറത്തേക്ക് കടക്കുമ്പോള്‍ നിങ്ങളെ ആദ്യം സ്വാഗതം ചെയ്യുന്നത് വിവേകാനന്ദപാറയും കന്യാകുമാരിയുമായിരിക്കുമാണെങ്കില്‍ ഏറ്റവും ഒടുവിലായി ബേക്കല്‍ കോട്ടയെയും കാണാം. കേരളത്തിന്‍റെ സാംസ്കാരിക ചരിത്ര പൈതൃകത്തിന്‍റെ രേഖാചിത്ര പരമ്പര തിരുവനന്തപുരം വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്തു. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലെ ഡിപ്പാർച്ചർ ഹാളിലാണ് 1000 ചതുരശ്ര അടിയിൽ സഞ്ചാരികളെ കാത്ത് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ചരിത്ര, സാംസ്കാരിക പൈതൃകമാണ് രേഖാചിത്രങ്ങളില്‍ തീര്‍ത്തിരിക്കുന്നത്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മുതൽ കാസർകോട്ടെ ബേക്കൽ കോട്ട വരെയുള്ള തെരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ആറ് മാസം കൊണ്ട് 12 കലാകാരന്മാരാണ് വരച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 32 ഓളം പ്രധാന സാംസ്കാരിക ചരിത്ര കേന്ദ്രങ്ങളെ ഈ ലൈന്‍ ആര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്തെ കോവളം ലൈറ്റ് ഹൗസ്‌, മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പാളയം സെന്‍റ് ജോസഫ് ചർച്ച്‌, ശംഖുമുഖം കൽമണ്ഡപം, മൽസ്യ കന്യക, സെക്രട്ടേറിയറ്റ് എന്നിവയും കൊല്ലത്തെ ജടായു പ്രതിമയും പുനലൂർ തൂക്കുപാലവും പത്തനംതിട്ടയിലെ ശബരിമല ക്ഷേത്രവും കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമെല്ലാം ചുമർചിത്ര പരമ്പരയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രേഖാ ചിത്രപരമ്പരയ്ക്ക് നേതൃത്വം നല്‍കിയ  യാഗ ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കേരളത്തിന്‍റെ സാംസ്കാരിക മുദ്രകളായ വള്ളംകളിയും ഹൗസ്ബോട്ടും ചീനവലയും മുസിരിസും തൃശൂർ പൂരവും കലാമണ്ഡലവും പാലക്കാട്ടെ ടിപ്പു കോട്ടയും പത്തേമാരിയും വയനാട് ചുരവും കരിന്തണ്ടനും കണ്ണൂരില്‍ നിന്ന് തെയ്യവും കാസര്‍കോട് നിന്ന് ബേക്കല്‍ കോട്ടയും ഈ ചിത്ര പരമ്പരയിലെ സജീവ സാന്നിധ്യങ്ങളാണ്. 

അഞ്ച് ലക്ഷം അധിനിവേശ മൂങ്ങകളെ 2050 ഓടെ വെടിവച്ച് കൊല്ലാൻ അമേരിക്ക

10,300 അടി ഉയരത്തിൽ എഞ്ചിൻ കവർ പൊട്ടിയടർന്ന് ബോയിംഗ് വിമാനം; അടിയന്തര ലാന്‍റിംഗ് വീഡിയോ വൈറൽ

കേരളത്തിന്‍റെയും തെക്കൻ തമിഴ്നാടിന്‍റെയും സാംസ്കാരിക ചരിത്ര  വൈവിധ്യത്തെ കുറിച്ച് യാത്രക്കാര്‍ക്ക് അവബോധമുണ്ടാക്കാന്‍ ഈ ചിത്ര പരമ്പരൃ ആസ്വദിക്കുന്നതിലൂടെ കഴിയും.  2018 ല്‍ നെടുമ്പാശ്ശേരി എയര്‍പോട്ടില്‍ ആഭ്യന്തര ടെര്‍‌മിനലില്‍ മ്യൂറലും വാള്‍ പെയിന്‍റിംഗും അടങ്ങിയ 'കേരള കലാങ്കണം' എന്ന പേരില്‍ ഒരു വര്‍ഷത്തോളം എടുത്ത് ചെയ്ത വര്‍ക്കാണ് ആദ്യത്തേത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദ്യം ചില മ്യൂറലും സിമന്‍റ് വര്‍ക്കുകളും ചെയ്തിരുന്നു. ഇപ്പോള്‍ കഴിഞ്ഞ രണ്ടാമത്തെ വര്‍ക്ക് മുഴുവനും ലൈന്‍ ആര്‍ട്ട് രീതിയിലാണ് ചെയ്തതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രം ഇതിനകം ആറോളം വര്‍ക്കുകള്‍ യാഗ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ട്. 

click me!