Latest Videos

കേരളത്തിൽ നിര്‍മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്; സംസ്ഥാന സര്‍ക്കാറിനും കെഇഎല്ലിനും അഭിമാന നിമിഷം

By Afsal EFirst Published Aug 7, 2023, 8:37 PM IST
Highlights

മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണത്തിനായി പുറപ്പെട്ടു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നത്. കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ ഇന്ത്യയിലുടനീളമുള്ള വിതരണവും ആരെൻഖിനാണ്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ആരെൻഖ് തന്നെയാണ് വാഹനങ്ങൾക്ക് സർവീസും നൽകുന്നത്.  

മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി 100 ഓട്ടോകളുടെ ഓർഡർ ആരെൻഖ് കെഎഎല്ലിന് നൽകിയത്. അതിൽ മധ്യപ്രദേശിലേക്കുള്ള ആദ്യ വാഹനങ്ങളുടെ ലോഡാണ് ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇലട്രിക് ഓട്ടോകളുടെ വിതരണം ആരംഭിക്കുമെന്ന് ആരെൻഖ്  മാർക്കറ്റിംഗ് ഹെഡ് മനോജ് സുന്ദരം പറഞ്ഞു.

ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയിൽ മങ്ങലേറ്റിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആരെൻഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്നും കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു.

വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരുന്നതിനായി ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറിയാണ് പൂനെയിൽ ഉടൻ ആരംഭിക്കുന്നത്.  

Read also: ആയുഷ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം, അടുത്തറിയാന്‍ പുതിയ സംരഭങ്ങളെന്നും മന്ത്രി

click me!