കണ്ടം ചെയ്യല്‍ നിയമം, കേരളത്തില്‍ പൊളിക്കേണ്ടി വരിക 35 ലക്ഷം വണ്ടികള്‍!

By Web TeamFirst Published Feb 9, 2021, 2:50 PM IST
Highlights

 സംസ്ഥാനത്തെ 35 ലക്ഷം വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്ന് കണക്കുകള്‍

കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. 

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടു തന്നെ ഈ പൊളിക്കല്‍ നയം സംസ്ഥാനത്തെ 35 ലക്ഷം വാഹനങ്ങളുടെ ആയുസ് തീരുമാനിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ കേരളത്തിലെ ആകെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. പ്രതിവര്‍ഷം 10.7 ശതമാനം എന്ന നിലയിലാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ വളര്‍ച്ച.  സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്നതാണ്സ്ഥിതി. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 18 വാഹനങ്ങള്‍ എന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും വികസിതരാജ്യങ്ങള്‍ക്ക് തുല്യവുമാണ്.

സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചക്കല്‍ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം പഴയ വാഹനങ്ങളില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. കാറുകള്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇത് ഏകദേശം 22 ശതമാനത്തോളം വരും. ഓട്ടോറിക്ഷയും ചരക്കു വാഹനങ്ങളും അഞ്ച് ശതമാനവും ഒരു ശതമാനം ബസുകളും ഇതില്‍പ്പെടും. മാത്രമല്ല കേരളത്തില്‍ രണ്ടേകാല്‍ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നും കണക്കുകള്‍ പറയുന്നു. പുതിയ നിയമം വന്നാല്‍ ഇവയ്ക്കും നിരത്തിലിറങ്ങാനാകില്ല. 

അതേസമയം അടുത്തകാലത്താണ് സംസ്ഥാന സര്‍ക്കാര്‍, ബസുകളുടെ ഉപയോഗ കാലാവധി 15ല്‍ നിന്നും 20 ആയി ഉയര്‍ത്തിയത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. പുതിയ നിയമത്തോടെ ഇതും പഴയപടിയാകും.  കേരളമായിരുന്നു രാജ്യത്ത് ആദ്യമായി പൊതുവാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിശ്ചയിച്ചത്. തുടര്‍ന്ന് ബസുടമകളുടെ ആവശ്യം പരിഗണിച്ച് ഇതില്‍ 2019-ല്‍ ഇളവ് അനുവദിക്കുകയായിരുന്നു. 20 വര്‍ഷമായി ഇത് ഉയര്‍ത്തി. എന്നാല്‍ പുതിയ കേന്ദ്രനയം വരുന്നതോടെ ഇതു വീണ്ടും പഴയപടിയാകും. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സ്‍ക്രാപ്പേജ് പോളിസി നിശ്‍ചയിക്കുന്ന കാലപരിധി. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് ഈ നയം തിരിച്ചടിയാകും എന്നാണ് വിലയിരുത്തലുകള്‍.  

മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും  ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

click me!