
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോയ്ക്ക് നേരെ സൈബർ ആക്രമണം. കമ്പനിയുടെ സിസ്റ്റങ്ങളെയും അനുബന്ധ സ്ഥാപനമായ ബജാജ് ഓട്ടോ ടെക്നോളജി ലിമിറ്റഡിന്റെ (ബിഎടിഎൽ) ചില സിസ്റ്റങ്ങളെയും റാൻസംവെയർ ആക്രമണം ബാധിച്ചതായി കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
ജൂൺ 23 ന് രാവിലെ 8 മണിയോടെയാണ് സൈബർ ആക്രമണം നടന്നതെന്ന് കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ സാങ്കേതിക സംഘവും സൈബർ സുരക്ഷാ വിദഗ്ധരും മാനേജ്‌മെന്റും ഉടൻ തന്നെ പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിനും സാധ്യമായ നാശനഷ്ടങ്ങൾ തടയുന്നതിനും കമ്പനി നിരവധി സുരക്ഷാ നടപടികൾ നടപ്പിലാക്കി.
സ്വീകരിച്ച നടപടികളെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക അന്വേഷണം വിജയകരമാണെന്നും ആക്രമണത്തിന്റെ ആഘാതം വലിയതോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞതായും ബജാജ് ഓട്ടോ അവരുടെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. എങ്കിലും ആക്രമണം ബാധിച്ച സേവനങ്ങളുടെ എണ്ണം, ഏതെങ്കിലും ഉപഭോക്താവിന്റെയോ കമ്പനിയുടെയോ ഡാറ്റ അപഹരിക്കപ്പെട്ടോ, ഉൽപ്പാദനത്തിലോ ബിസിനസ് പ്രവർത്തനങ്ങളിലോ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഒരു കമ്പനിയുടെയോ വ്യക്തിയുടെയോ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് ഹാക്കർമാർ നുഴഞ്ഞുകയറി ഡാറ്റ ലോക്ക് ചെയ്യുകയോ എൻക്രിപ്റ്റ് ചെയ്യുകയോ ചെയ്ത് ഡാറ്റ തിരികെ നൽകുന്നതിന് പകരമായി പണം ആവശ്യപ്പെടുന്ന ഒരു തരം സൈബർ ആക്രമണമാണ് റാൻസംവെയർ ആക്രമണങ്ങൾ. സമീപ വർഷങ്ങളിൽ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ കമ്പനികൾ ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.